ചെന്നൈ: തമിഴ്നാട് ഇൻഡി സഖ്യത്തിനുള്ളിലെ ഭിന്നത വർദ്ധിച്ചു. ബിജെപിയെ നേരിടാൻ സിഎം വിജയ് നയിക്കുന്ന ടിവികെയെയും പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന മുൻ സഖ്യകക്ഷിയായ വിസികെയുടെ ആവശ്യം ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ നിരസിച്ചു. കേരളത്തിലും പശ്ചിമ ബംഗാളിലും ഉള്ളതിന് സമാനമായ സംവിധാനം വി.സി.കെ മേധാവി തോൽ തിരുമാവളവൻ നിർദ്ദേശിച്ചതോടെയാണ് പുതിയ വിവാദം ഉണ്ടായത്.
സംസ്ഥാന രാഷ്‌ട്രീയത്തിലെ എതിരാളികളായ പാർട്ടികൾ ദേശീയ തലത്തിലുള്ള സഖ്യത്തിൽ സഖ്യകക്ഷികളായി തുടരുന്നുണ്ട് . ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം സംസ്ഥാന തലത്തിലുള്ള രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കതീതമായിരിക്കണമെന്ന് വാദിച്ചുകൊണ്ടാണ് കോൺഗ്രസ് ഈ നിർദ്ദേശത്തെ പിന്തുണച്ചത്.
എന്നാൽ ഡിഎംകെ ഈ നിർദ്ദേശം നിരസിച്ചു. അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സഖ്യത്തെ വഞ്ചിച്ചുവെന്ന് അവർ ആരോപിച്ചു. മാത്രമല്ല, സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ കാലാവസ്ഥയിൽ അത്തരമൊരു മാതൃക നടപ്പാക്കാനാകില്ലെന്നും ഡിഎംകെ വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് ടിവികെയുമായി സഖ്യത്തിലേർപ്പെട്ട് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയതെന്ന് ഡിഎംകെ എംപി ഗണപതി പി. രാജ്കുമാർ പറഞ്ഞു.
“വി.സി.കെയുടെ നിർദ്ദേശം ഡി.എം.കെ നേതൃത്വം അംഗീകരിക്കുമെന്ന് ഞാൻ കരുതുന്നില്ല. കേരള, പശ്ചിമ ബംഗാൾ മോഡൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കില്ല” എന്നും അദ്ദേഹം പറഞ്ഞു.