ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവേയ്‌റോ എന്ന് പൂര്‍ണ നാമധാരിയായ നമ്മുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആരാധകരുടെ സ്വന്തം സിആര്‍ 7, വയസ് 41.
ലോകം ഒരു പന്തിന് പിന്നാലെ നോട്ടം എത്തിക്കാന്‍ കാത്തിരിക്കുമ്പോള്‍ ലോകത്തിന്റെ ഓരോ കോണുകളും കണ്ണെത്തിക്കുന്ന ഫുട്‌ബോളിലെ മുതിര്‍ന്ന താരം. കായിക രംഗത്ത് 41 വയസ് എന്നത് മുതിര്‍ന്ന പ്രായം എന്നതില്‍ സംശയമില്ല. പക്ഷെ സൗദി പ്രോ ലീഗില്‍ ഈ കൂടിയ പ്രായക്കാരന്‍ കാഴ്‌ച്ചവയ്‌ക്കുന്ന പ്രകടനം ലോകത്തോട് പറയും പ്രായം വെറുമൊരു നമ്പര്‍ മാത്രം, എന്ന്. അത് കുറേക്കൂടി നിറവോടെ കാണാന്‍ ലോകം കാത്തിരിക്കുന്ന ലോകകപ്പ് ആണ് കടന്നുവരുന്നത്.
ഹൃദയം കീഴടക്കിയ ഫുട്‌ബോള്‍ മാന്ത്രികന്‍മാര്‍ നിരവധിയുണ്ട്. അതില്‍ എല്ലാവരും കണ്‍മുന്നിലെന്നപോലെ ഓര്‍ത്തുവയ്‌ക്കുന്ന കുറച്ച് ആളുകളേ ഉണ്ടാവുകയുള്ളൂ. ഇതിഹാസ താരമായി നിറഞ്ഞു നിന്ന പെലെ, പിന്നീട് ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ച ഡീഗോ മറഡോണ എന്നിവ അത്തരം ശ്രേണിയില്‍ പെട്ട ചിലരാണ്. അവരുടെ യുഗത്തിന് ശേഷവും ശ്രേഷ്ഠതയാര്‍ന്ന കളിക്കാര്‍ നിരവധി കടന്നുപോയി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഫുട്‌ബോള്‍ പ്രേമികളെ വല്ലാതെ ഭ്രമിപ്പിച്ച രണ്ട് പേരുകളില്‍ ഒന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മറ്റയാള്‍, ഖത്തര്‍ ലോകകപ്പിലൂടെ ലോകഫുട്‌ബോള്‍ കിരീടം എന്ന കുറവ് കൂടി നികത്തിയ സമ്പൂര്‍ണ താരം ലയണല്‍ മെസി.
ഒരു കളിക്കാരനെ അടയാളപ്പെടുത്തുന്ന ഒന്നല്ല കിരീടനേട്ടം എന്ന് പലരും തെളിയിച്ചിട്ടുണ്ട്. ഡിസ്റ്റെഫാനോ, ഗില്ലര്‍മോ സ്റ്റെയ്‌ബെല്‍, യോഹാന്‍ ക്രൈഫ്, ഡേവിഡ് ബെക്കാം, റിക്വെല്‍മി എന്നിവരെല്ലാം ആ ഗണത്തില്‍പ്പെടും. എങ്കിലും നാല് വര്‍ഷം കൂടുമ്പോള്‍ വരുന്ന ഓരോ ലോകകപ്പിലും പ്രതീക്ഷയോടെ ഓരോ ഫുട്‌ബോള്‍ പ്രേമിയും കാത്തിരിക്കും അവരുടെ പ്രിയ താരം കരിയറില്‍ പൂര്‍ണത പ്രാപിക്കുന്നത് കാണാനായി. 2000ങ്ങളിലാണ് മെസിക്കൊപ്പം റൊണാള്‍ോഡയും ലോക ഹൃദയം കീഴടക്കി തുടങ്ങിയത്. ആ കാലയളവ് മുതല്‍ ഈ രണ്ട് താരങ്ങളും ലോക കിരീടം ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. ഒരാള്‍ ആഗ്രഹം സഫലീകരിച്ചു. മറ്റയാള്‍ക്കായി ലോകം ഇപ്പോഴും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് തുടങ്ങിയത് 2006 ജര്‍മന്‍ ലോകകപ്പ് മുതലാണ്.
അതിനും രണ്ട് വര്‍ഷം മുമ്പേ കഥ തുടങ്ങുന്നു. 2004 യൂറോ കപ്പില്‍ ഗ്രീസ് കിരീടമുയര്‍ത്തുമ്പോള്‍ ലോകം നിരാശരായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നിത്തിളങ്ങിയ 19 കാരന്‍ പയ്യന്റെ ടീം കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു ലോകം. പക്ഷെ ആതിഥേയരായിട്ടു കൂടി ആ ടീമിന്, ഉയരക്കാരന്‍ പയ്യന്‍ അണിനിരന്ന പോര്‍ച്ചുഗലിന് അത് സാധിച്ചില്ല. രണ്ട് വര്‍ഷത്തിന് ശേഷം ജര്‍മനിയില്‍ ലോക പോരാട്ടത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുമ്പോള്‍ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും അടിതെറ്റി വീണു. സെമിയില്‍ റൊണാള്‍ഡോയ്‌ക്ക് വേണ്ടി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മറുവശത്ത് പ്രായം തളര്‍ത്താത്ത മറ്റൊരു പോരാളി സിദാന്റെ ടീം എല്ലാം തകിടം മറിച്ചു. അന്നത്തെ ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സെമിയില്‍ ക്രിസ്റ്റിയാനോയ്‌ക്കും സംഘത്തിനും നിരാശരാകേണ്ടിവന്നു.
തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പോര്‍ച്ചുഗല്‍ എന്ന ടീമിന് സാധിച്ചില്ല. റഷ്യന്‍ ലോകകപ്പില്‍ വീണ്ടും ക്രിസ്റ്റിയാനോയും പോര്‍ച്ചുഗലും കുതിച്ചു. ആദ്യ മത്സരത്തില്‍ മൂന്ന് ഗോളടിച്ച സ്‌പെയിനെതിരെ ഹാട്രിക് ഗോളുമായി മത്സരത്തെ ലോകം കണ്ട ഏറ്റവും വലിയ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാക്കിയത് ക്രിസ്റ്റിയാനോയുടെ ഹാട്രിക് ആയിരുന്നു. 3-3ന് അവസാനിച്ച ആ മത്സരം റഷ്യന്‍ ലോകകപ്പിലെ ഫെയര്‍പ്ലേ അവാര്‍ഡിന് അര്‍ഹത നേടി. മെസിയുടെ കിരീടനേട്ടത്തിന്റെ കഥ പറഞ്ഞ ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ ഉള്‍പ്പൊട്ടിയ പടലപിണക്കങ്ങള്‍ ക്രിസ്റ്റ്യാനോ ആരാധകരുടെ പ്രതീക്ഷകളെ തളര്‍ത്തി. ഇപ്പോള്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ വീണ്ടും ടീം അണിനിരക്കുകയാണ്. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ സ്‌പെയിനെ തോല്‍പ്പിച്ച് ജേതാക്കളായത് മുതല്‍ പോര്‍ച്ചുഗല്‍ ഉണര്‍വിലാണ്. പ്രതീക്ഷയ്‌ക്കപ്പുറം ഇക്കുറി ഒന്നും സാധിച്ചില്ലെങ്കില്‍, ഇനിയൊരു കാത്തിരിപ്പിനായി കഴിഞ്ഞെന്ന് വരില്ല. ഇപ്പോഴില്ലേല്‍ ഇനിയില്ലെന്ന തിരിച്ചറിവോടെ മരണ പോരിനിറങ്ങുന്ന ടീമായി ക്രിസ്റ്റിയാനോയും സംഘവും മാറും. കാണാം, കാത്തിരിക്കാം..