• Sun. Sep 13th, 2026

24×7 Live News

Apdin News

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Byadmin

Sep 13, 2026



അഡ്വ. കെ.എസ്. പവിത്രന്‍
(ഗുരുവായൂര്‍ ഗണേശോത്സവ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍)

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 32 വര്‍ഷമായി ഗുരുവായൂരില്‍ ശ്രീഗണേശോത്സവം (വിനായക ചതുര്‍ത്ഥി) ആഘോഷിച്ചുവരുന്നു. ഈ വര്‍ഷത്തെ ഗണേശോത്സവം ചൊവ്വാഴ്‌ച്ച(15 ന്) ആണ് ആഘോഷിയ്‌ക്കുന്നത്. ഭാരതത്തിന്റെ സ്വതന്ത്രവും സുരക്ഷിതവുമായ നിലനില്‍പ്പിന് സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരത സംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തില്‍ ഗണേശോത്സവങ്ങള്‍ ആരംഭിച്ചത്. ഉത്സവാഘോഷങ്ങളിലൂടെ ദേശസ്നേഹവും, ധര്‍മ്മബോധവും ഉണര്‍ത്തിയെടുത്ത് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ശ്രീഗണേശോത്സവം പോലുള്ള ഉത്സവങ്ങളുടെ പ്രസക്തി ഇന്നും വര്‍ദ്ധിപ്പിയ്‌ക്കുന്നു.

ധര്‍മ്മ സംരക്ഷണാര്‍ത്ഥം ഉമാമഹോശ്വര ചൈതന്യത്തില്‍ നിന്ന് അവതരിച്ച മംഗള മൂര്‍ത്തിയായ ശ്രീഗണേശന്‍, ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മറ്റും പ്രഥമ പൂജാര്‍ഹനാണ്. വിഘ്‌നേശ്വര സാന്നിധ്യമില്ലാതെ യാതൊരു മംഗള കര്‍മ്മവും നടത്താറില്ല. ഗണേശോത്സവം ഭാരതത്തില്‍ മാത്രമല്ല ലോകത്തിലെ പല പ്രധാന രാജ്യങ്ങളിലും ആഘോഷിച്ചുവരുന്നു. ഗജമുഖനായ ഗണപതി ഭഗവാന്റെ ജന്മത്തെ കുറിയ്‌ക്കുന്ന ഗണേശോത്സവം വെറും ഒരു ഉത്സവം മാത്രമല്ല. ഭഗവാന്‍ ഗണപതി ബുദ്ധിയുടേയും, ഐശ്വര്യത്തിന്റേയും, സമൃദ്ധിയുടേയും ഈശ്വരനാണ്. അതോടൊപ്പം സര്‍വ്വ വിഘ്നങ്ങളും അകറ്റുന്ന ഈശ്വരനുമാണ്. ഗണേശോത്സവം മുംബൈയ് പോലുള്ള മഹാനഗരങ്ങളില്‍ അനവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തരത്തില്‍ അതിവിപുലമായ ആഘോഷമായാണ് കൊണ്ടാടുന്നത്.

ഐതിഹ്യം
ഭഗവാന്‍ പരമശിവന്റെ പത്നിയായ ദേവി പാര്‍വ്വതി തന്റെ കാവല്‍ക്കാരനായി ചന്ദന മരത്തില്‍നിന്ന് ഭഗവാന്‍ ഗണപതിയെ സൃഷ്ടിച്ചു. കുറച്ചു കഴിഞ്ഞ് ഭഗവാന്‍ പരമശിവന്‍ വന്നപ്പോള്‍, വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്ന ഗണപതി അകത്തു കടക്കുവാന്‍ അനുവദിച്ചില്ല. രോഷാകുലനായ പരമശിവന്‍ ഗണപതിയുടെ കണ്ഠംവെട്ടി ശിരസ്സ് ദൂരേയ്‌ക്കെറിഞ്ഞു. പിന്നീട് ദേവീപാര്‍വ്വതിയില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച ഭഗവാന്‍, ദേവിയുടെ തീവ്രദുഃഖം അകറ്റുന്നതിന് ശിരസ്സറ്റുകിടക്കുന്ന ഗണപതിയുടെ ശരീരത്തില്‍ ആനയുടെ ശിരസ്സ് ചേര്‍ത്തുവെച്ച് ജീവന്‍ തിരിച്ചുനല്‍കി. ഭൂതഗണങ്ങളുടെ നാഥന്‍ എന്ന നിലയില്‍ ഗണപതിയെന്ന പേരും നല്‍കി അനുഗ്രഹിച്ചു.

ചരിത്ര പശ്ചാത്തലം

ഭഗവാന്‍ ഗണപതിയുടെ ആരാധനക്കു സഹസ്രാബ്ദങ്ങളോളം പഴക്കമുണ്ടെങ്കിലും ഗണേശോത്സവം ഇന്നുകാണുന്ന രൂപത്തില്‍ ആഘോഷിയ്‌ക്കാന്‍ തുടങ്ങിയത് 17-ാം നൂറ്റാണ്ടില്‍ മഹാരാഷ്‌ട്രയില്‍ ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവജിയുടെ കാലം മുതല്‍ക്കാണ്. അദ്ദേഹം ഗണേശോത്സവത്തെ രാജ്യത്തെ ജനങ്ങളുടെ ദേശീയ ബോധം വളര്‍ത്തുന്നതിനും സാംസ്‌ക്കാരിക ഐക്യം ഊട്ടിയുറപ്പിയ്‌ക്കുന്നതിനും വേണ്ടി പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മറാത്ത രാജ്യം ഭരിച്ച പേഷ്വമാരും ഗണേശോത്സവത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. എന്നാല്‍ മറാത്ത രാജ്യഭരണം അസ്തമിച്ചതോടെ ഗണേശോത്സവത്തിന്റെ പ്രൗഢിയും, ഗാംഭീര്യവും കുറഞ്ഞെങ്കിലും ആഘോഷം ചെറിയ രീതിയിലായാലും തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ ദേശീയവാദിയുമായ ലോകമാന്യ ബാലഗംഗാധര തിലകന്‍, സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഊര്‍ജ്ജവും ദേശീയബോധവും ഊട്ടിയുറപ്പിയ്‌ക്കുന്നതിനുവേണ്ടി 1893-ല്‍ പൂനയില്‍ വിപുലമായ രീതിയില്‍ ഗണേശോത്സവം സംഘടിപ്പിയ്‌ക്കുകയുണ്ടായി. ബ്രിട്ടീഷ് ഗവണ്‍മെന്റിന് അതിനെ തടുക്കാന്‍ കഴിഞ്ഞില്ല. അത്രയ്‌ക്ക് ബൃഹത്തും, കുറ്റമറ്റതുമായിരുന്നു, സംഘാടനം. ജാതി, മത. വര്‍ണ്ണ ഭേദമെന്യേ അനേകായിരം ജനങ്ങള്‍ ഒത്തുചേര്‍ന്ന ആ ഗണേശോത്സവത്തില്‍ ഭക്തിഗാനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം ദേശഭക്തി ഗാനങ്ങളും പ്രസംഗങ്ങളും അരങ്ങേറിയിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഭക്തിനിര്‍ഭരമായി ഗണേശോത്സവം അതിവിപുലമായിത്തന്നെ ആചരിക്കപ്പെട്ടു. അത് ഇപ്പോഴും വര്‍ദ്ധിച്ച ആവേശത്തോടും ശ്രദ്ധാഭക്തിവിശ്വാസങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടുംകൂടി തുടരുകയും ചെയ്യുന്നു.

ഗണപതിരൂപത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍

ഭഗവാന്‍ ഗണപതിയുടെ ശരീരമാകെത്തന്നെ ജീവിതത്തിന്റെ ഒരു വലിയ പാഠമാണ്. ഭഗവാന്റെ വലിയ ചെവികള്‍ തീവ്രമായ ശ്രദ്ധയുടേയും ചെറിയ വായ കുറച്ച് സംസാരിച്ച് കൂടുതല്‍ കേള്‍ക്കേണ്ടതിന്റേയും പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ഗണേശന്റെ വലിയ തല അഗാധമായ ബുദ്ധിവൈഭവത്തേയും ആഴത്തിലുള്ള ചിന്താശക്തിയേയും സൂചിപ്പിക്കുന്നു. വാഹനമായ എലി ആഗ്രഹങ്ങളെ നിയന്ത്രിയ്‌ക്കുകയും കീഴടക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയേയും
സൂചിപ്പിയ്‌ക്കുന്നു.

1995 മുതല്‍ക്കാണ് ഗുരുവായൂരില്‍ ഗണേശോത്സവം ഇന്നുകാണുന്ന രീതിയില്‍ ആഘോഷിയ്‌ക്കാന്‍ തുടങ്ങിയത്. വി.കെ. വിശ്വനാഥന്‍, ടി.വി. ശ്രീനിവാസന്‍, അഡ്വ. എ. വേലായുധന്‍, യശശ്ശരീരനായ ഓ.പി. ഗോപാലന്‍ മുതലായവര്‍ ചേര്‍ന്നാണ് ഗുരുവായൂരില്‍ ഗണേശോത്സവം വിപുലമായ രീതിയില്‍ ആരംഭിച്ചത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ ഗണേശോത്സവം, ജനപങ്കാളിത്തം നോക്കുമ്പോള്‍, ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഗണേശോത്സവമാണ്. ചെറുതും, വലുതുമായ 300-ഓളം ഗണേശ വിഗ്രഹങ്ങളും പതിനായിരക്കണക്കിന് ഭക്തജനങ്ങളും വാദ്യഘോഷാകമ്പടിയോടെ പ്രാര്‍ത്ഥനാ നിരതരായി അച്ചടക്കത്തോടെ മുന്നേറുന്ന കാഴ്‌ച്ച നയനാനന്ദകരമാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പന്തലില്‍നിന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ ആരംഭിച്ച്, മുതുവട്ടൂര്‍-ചാവക്കാട് വഴി ചാവക്കാടുള്ള ദ്വാരകാ ബീച്ചില്‍ വൈകീട്ട് 6 മണിയോടെ ഘോഷയാത്ര എത്തും. കടപ്പുറത്ത് നടക്കുന്ന പൂജകള്‍ക്ക് ശേഷം ഗണേശവിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യും. ഗണേശോത്സവത്തിന് മുന്നോടിയായി ഇന്ന് (ഞായര്‍) വൈകിട്ട് 5 മുതല്‍ 7 വരെ ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദഭവനം ഭാരതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പി.എസ്.സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണനെ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

ഉപാസനമൂര്‍ത്തികളില്‍ അഗ്രേസരനായ വിഘ്നേശ്വരന്റെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രീഭൂതരാകാന്‍ സകലരേയും ആഘോഷ ചടങ്ങുകളിലേയ്‌ക്ക് സാദരം ക്ഷണിയ്‌ക്കുന്നു.

 

By admin