• Sat. Jun 13th, 2026

24×7 Live News

Apdin News

ചെങ്ങന്നൂര്‍ നാല് വരിപ്പാത വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കും; 16 വലിയ ജങ്ഷനുകള്‍ വികസിപ്പിക്കും

Byadmin

Jun 13, 2026


കൊല്ലം: ഭാരതത്തിന്റെ കശുവണ്ടി തലസ്ഥാനമായ കൊല്ലം, അറുന്നൂറിലധികം കശുവണ്ടി സംസ്‌കരണ യൂണിറ്റുകളുടെ കേന്ദ്രമാണ്. പുതിയ നാലുവരിപ്പാത പദ്ധതിയിലൂടെ കശുവണ്ടി, കയര്‍, സെറാമിക്‌സ്, റെയര്‍എര്‍ത്ത്, മത്സ്യബന്ധന മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രധാന വ്യവസായ ക്ലസ്റ്ററുകള്‍ക്ക് വലിയ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ മേഖലകളില്‍ ഒന്നര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പാത വികസനത്തോടെ കൊല്ലം തുറമുഖത്തിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാകുകയും, ഗതാഗതച്ചെലവും യാത്രാസമയവും കുറയുകയും ചെയ്യും. ഇതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്‌ക്ക് പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കുന്നതിനും അപകടസാധ്യത കുറയ്‌ക്കുന്നതിനും നാലുവരിപ്പാത സഹായകമാകും. ദേശീയപാത- 183ന്റെ ഭാഗമായ ഈ പദ്ധതി കേരളത്തിന്റെയും അയല്‍ സംസ്ഥാനങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു. കൂടാതെ, പെരിയാര്‍ ടൈഗര്‍ റിസര്‍വും തേക്കടിയും പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുന്നതിലൂടെ വിനോദസഞ്ചാര മേഖലയ്‌ക്കും ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊല്ലം കടവൂര്‍ ബൈപ്പാസ് ജങ്ഷനില്‍നിന്ന് ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ, 54.37 കിലോമീറ്റര്‍ ദേശീയപാത- 183 നാലുവരിയാക്കാന്‍ 1663.15 കോടി അനുവദിച്ചതായി നിതിന്‍ ഗഡ്കരി അറിയിച്ചു.

689.20 കോടി സിവില്‍ വര്‍ക്കുകള്‍ക്കും, 72.24 കോടി ഭൂമി ഏറ്റെടുക്കലിനും ഭാവിയിലെ അറ്റകുറ്റപ്പണികള്‍ക്ക് 20.33 കോടിയും, ഭൂമി ഏറ്റെടുക്കലിന് 259.40 കോടിയും, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് 394.19 കോടിയും ജിഎസ്ടി ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ക്കുള്ള തുകയുമുള്‍പ്പെടെയാണ് 1663.15 കോടി. പദ്ധതി 24 മാസം കൊണ്ട് പൂര്‍ത്തിയാക്കും.

ഇപിസി മാതൃകയിലാണ് നടപ്പാക്കുക. ഒരു കിലോമീറ്ററിന് 30.59 കോടിയാണ് ചെലവ്. 20 മീറ്റര്‍ വീതിയില്‍ നാല് വരിപ്പാതയും പേവിഡ് ഷോള്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള പണിയാണ്. മൂന്നു വലിയ പാലങ്ങളും, ആറ് ചെറിയ പാലങ്ങളും, 103 കലുങ്കുകളും, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജും, രണ്ടു വെഹിക്കുലാര്‍ അണ്ടര്‍പാസുമാണ് പദ്ധതിയില്‍. 48 ബസ് സ്റ്റാന്‍ഡുകളും, 88.81 കിലോമീറ്ററില്‍ റോഡുവശത്ത് ഓടകളും പണിയും. റോഡ് സുരക്ഷിതത്വമുറപ്പാക്കാന്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കും.

വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും രാത്രി റോഡ് വ്യക്തമായിക്കാണാനും സുരക്ഷാ സംവിധാനം സജ്ജമാക്കും.

16 വലിയ ജങ്ഷനുകള്‍ വികസിപ്പിക്കും

പദ്ധതിയുടെ ഭാഗമായി 16 വലിയ ജങ്ഷനുകളും, 18 ചെറിയ ജങ്ഷനുകളും വികസിപ്പിക്കും. കൊല്ലം ബൈപ്പാസ്, പ്രാക്കുളം, മുക്കട, പോറ്റിമുക്ക് പേരയം, കുണ്ടറ ചിറ്റുമല, ഭരണിക്കാവ് (2), ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നല്ലുമുക്ക്, മാങ്കുഴി, ഇറവന്‍കര, മാവേലിക്കര, പൊന്നുകര, ആഞ്ഞിലിമൂട് എന്നിവിടങ്ങളിലാണ് വലിയ ജങ്ഷനുകള്‍ വികസിപ്പിക്കുന്നത്.
ചെറിയ ജങ്ഷനുകള്‍ താന്നിക്കമുക്ക്, കുണ്ടറ അലിന്റ് ഗ്രൗണ്ട് ചിറ്റുമല, മൂന്നുമുക്ക്, കടപ്പുഴ, പുന്നമൂട്, ഊക്കന്‍മുക്ക്, തെക്കേമുറി ശൂരനാട്, കണ്ണാമം, ആനയടി, വയ്യാന്‍കര, ചാവടി, ഗുരുനാഥന്‍കുളങ്ങര, ചുനക്കര, നാലുമുക്ക്, ചിറയില്‍, കൊടുകുളഞ്ഞി, പണിപ്പുരപടി എന്നിവയാണ്.

 



By admin