• Mon. Aug 10th, 2026

24×7 Live News

Apdin News

ജെന്‍-സി കാലത്തെ സംഘം

Byadmin

Aug 10, 2026



കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ഒരു ചെറു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ‘വൈറലായി’. കുട്ടികള്‍ക്കിടയില്‍ പ്രചാരമുള്ള ‘Clock it’ (മനസ്സിലായി, ശ്രദ്ധിച്ചു എന്നൊക്കെ അര്‍ത്ഥം) എന്ന പ്രയോഗത്തെ സൂചിപ്പിക്കാന്‍ അവരുപയോഗിക്കുന്ന രസകരമായ കൈമുദ്ര വേദിയില്‍ കാണിച്ചുകൊണ്ട്, ‘ഞാന്‍ ഇന്ന് നിങ്ങളില്‍ നിന്നൊരു പുതിയ കാര്യം (expression) പഠിച്ചു’ എന്നു പറയുന്ന സര്‍സംഘചാലകനെ എല്ലാവരും വളരെ കൗതുകപൂര്‍വമാണ് കണ്ടത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ നിലയ്‌ക്കാത്ത കരഘോഷവും, സന്തോഷപ്രകടനങ്ങളും. ആഗസ്ത് ആറിന്
മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ യുവാക്കളെ, മറ്റൊരു ഭാഷയില്‍ Gen-Z കുട്ടികളെ, സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കളങ്കമില്ലാത്ത ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികള്‍ വാര്‍ത്താമാധ്യമങ്ങള്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. അത്യന്തം ഹൃദ്യവും ഊഷ്മളവും നിഷ്‌കപടവുമായ ഒരു സംവാദമാണ് നാമവിടെ കണ്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനൊപ്പം ജനിച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന ജന്‍സി (Gen-Z), ജന്‍-ആല്‍ഫ കുട്ടികളാണ് ഇപ്പോള്‍ സംസാരവിഷയം. നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരു സംഘടനയുടെ കാരണവര്‍ ഈ ചെറുപ്രായക്കാരോട് ഇത്രയും ഹൃദ്യമായി എങ്ങനെ സംവദിക്കുന്നു എന്ന് ആശ്ചര്യപൂര്‍വം നോക്കിക്കാണുന്ന വലിയൊരു സമൂഹവും മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.

പിള്ളേരുടെ സംഘം

സംഘത്തിന്റെ തുടക്കവും വളര്‍ച്ചയും വികാസവുമെല്ലാം യുവാക്കളിലൂടെയാണെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. കുറച്ചു വിദ്യാര്‍ത്ഥികളേയും യുവാക്കളെയും വിളിച്ചു ചേര്‍ത്ത് ഡോക്ടര്‍ജി തുടങ്ങി വച്ച സംഘം, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോയത് അതത് തലമുറകളിലെ കുട്ടികളുടെ സംഘബോധവും സമര്‍പ്പണബോധവും കൊണ്ടുതന്നെയാണ്. ചെറുപിള്ളേരുടെ സംഘമെന്നും, കുട്ടിക്കളിയെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ കേട്ടാണ് സംഘം വളര്‍ന്നത്. സംഘം പലതവണ നിരോധിക്കപ്പെട്ടപ്പോഴും അടിയന്തരാവസ്ഥ പോലെയുള്ള വെല്ലുവിളികളുയര്‍ന്നപ്പോഴും അവയെയൊക്കെ സധൈര്യം നേരിട്ടതും യുദ്ധമുഖത്തും ദുരന്തമുഖത്തും സേവനസന്നദ്ധരായി അണിനിരന്നതുമെല്ലാം സംഘത്തിന്റെ യുവസേവകരായിരുന്നു. സംഘകാര്യം നിര്‍വഹിക്കാന്‍ മര്‍ദ്ദനമേറ്റതും ജീവത്യാഗം ചെയ്തതും മാറിമാറി വന്ന തലമുറകളിലെ യുവാക്കള്‍ തന്നെ.

ഒന്നില്‍ തുടങ്ങിയ ശാഖ, 2025-26 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 88949ല്‍ എത്തി നില്‍ക്കുമ്പോള്‍, അതില്‍ ബഹുഭൂരിപക്ഷവും നടത്തുന്നതും നിലനിര്‍ത്തുന്നതും ഈ പറയുന്ന ‘ജന്‍സി’ സ്വയംസേവകരും കാര്യകര്‍ത്താക്കളുമാണ്. സംഘത്തിന്റെ ശതാബ്ദി വര്‍ഷ പരിപാടികളില്‍ ജന്‍സി വിഭാഗത്തിലുള്ള കുട്ടികളുടെ പ്രാതിനിധ്യം അഭൂതപൂര്‍വ്വമായിരുന്നു. 2025ലെ വിജയദശമി ഉത്സവത്തില്‍ പങ്കെടുത്ത തരുണരായ കുട്ടികള്‍ 27,08,186 ആയിരുന്നെങ്കില്‍, ബാലവിഭാഗത്തില്‍ നിന്ന് പങ്കെടുത്തത് 5,36,955 പേരായിരുന്നു. ഈ രണ്ടു വിഭാഗങ്ങള്‍ കൂടിച്ചേരുമ്പോള്‍ എത്ര വലിയൊരു സംഖ്യയായത് മാറുന്നു! കൂടാതെ, സംഘത്തിന്റെ നൂറാം വര്‍ഷത്തില്‍ നടന്ന പഥസഞ്ചലനങ്ങളും പരിപാടികളും ഏറെ ശ്രദ്ധേയമായത് പുത്തന്‍ തലമുറയുടെ വമ്പിച്ച സാന്നിധ്യം കൊണ്ടാണ്. അതായത്, 21,62,155 തരുണന്മാരും 3,83,663 ബാലകന്മാരും പൂര്‍ണ ഗണവേഷധാരികളായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട പഥസഞ്ചലനങ്ങളില്‍ പങ്കെടുത്തു. നഗര-ഗ്രാമ-വനമേഖലകളില്‍നിന്നും, വിദ്യാലയങ്ങളില്‍ നിന്നും, പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നും മാത്രമല്ല, സമൂഹത്തിന്റെ സമസ്തമേഖലകളില്‍ നിന്നും സംഘകാര്യം നിര്‍വഹിക്കാന്‍ മുന്നോട്ടുവരുന്ന സ്വയംസേവകരാണ് ഇവര്‍. ഈ പ്രായപരിധിയിലുള്ള സംഘ അനുഭാവികളും അഭ്യുദയകാംക്ഷികളും ഇനിയുമെത്രയോ കോടിക്കണക്കിനുണ്ടെന്നതും ഈയവസരത്തില്‍ ഓര്‍ക്കണം.

സംഘാടനത്തിന്റെ പാതയില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയ സംഘത്തില്‍ തൊണ്ണൂറിലധികം സംഘവയസ്സുള്ള സശരീരരായ സ്വയംസേവകര്‍ നിരവധിയുണ്ട്. എന്നാല്‍, സംഘത്തിന്റെ വയസ്സ് ഇന്നും പതിനാറാണെന്ന് അതിന്റെ പ്രവര്‍ത്തനങ്ങളെ സഗൗരവം വീക്ഷിക്കുന്ന സര്‍വരും ഒരേസ്വരത്തില്‍ പറയും. കാരണം, ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിന് ശാഖകളെ മുന്നോട്ടു കൊണ്ടുപോകുന്നത് ബഹുഭൂരിപക്ഷം വരുന്ന തരുണരും ബാലരുമായ സ്വയംസേവകരാണ്. ശാഖകളില്‍ സ്ഥിരം പങ്കെടുക്കുന്ന സ്വയംസേവകരില്‍ അറുപതു ശതമാനത്തിലധികവും വിദ്യാര്‍ത്ഥികളായ സ്വയംസേവകരാണെന്ന് വര്‍ഷാവര്‍ഷം നടത്തുന്ന കണക്കെടുപ്പില്‍ നിന്ന് വ്യക്തമാകുന്നു. കോവിഡ് കാലത്തുപോലും നിത്യശാഖകളിലെത്തുന്ന സ്വയംസേവകരില്‍ 61% പേരും വിദ്യാര്‍ഥികളായിരുന്നു- അതായത് 2000ന് ശേഷം ജനിച്ച നമ്മുടെ കുഞ്ഞുങ്ങള്‍. എഴുപത്തിയഞ്ചു ലക്ഷത്തിലധികം സജീവ അംഗങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെയും ഈ കണക്കെടുപ്പില്‍ പ്രത്യേകം പരിഗണിക്കേണ്ടിവരും. ഒപ്പം, വിദ്യാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 8000ല്‍ അധികം വരുന്ന വിദ്യാലയങ്ങളില്‍ നിന്ന് ആദര്‍ശവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളും പ്രതിനിധീകരിക്കുന്നത് ഇതേ തലമുറയെത്തന്നെ.

സംഘത്തിന്റെ വയസ്സ്

2022ലെ അഖില ഭാരതീയ പ്രതിനിധി സഭയ്‌ക്ക് മുന്നോടിയായി, അന്നത്തെ സഹ-സര്‍കാര്യവാഹായിരുന്ന ഡോ. മന്‍മോഹന്‍ വൈദ്യ മാധ്യമങ്ങളോട് പങ്കുവച്ച കണക്കുകള്‍ പ്രകാരം, കോവിഡ് കാലയളവില്‍ മാത്രം ‘ജോയിന്‍ ആര്‍എസ്എസ്’ (Join RSS) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ മാത്രം 1.25 ലക്ഷം ചെറുപ്പക്കാരാണ് സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവരുടെ താല്പര്യം അറിയിച്ചത്. 2012ല്‍ ആരംഭിച്ച ഈ മാധ്യമത്തിലൂടെ ഇതുവരെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇതില്‍ പതിനായിരക്കണക്കിന് പെണ്‍കുട്ടികളും ഉള്‍പ്പെടും. ഇതില്‍ വലിയൊരു ശതമാനം ആളുകളും അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ കുട്ടികളാണെന്നത് വളരെ ആവേശം പകരുന്ന വസ്തുതയാണ്.

സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിനും ഏകോപനത്തിനുമായി രണ്ടുവര്‍ഷം പൂര്‍ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ വിസ്താരകന്മാരെ ആവശ്യമുണ്ടെന്ന് സര്‍സംഘചാലക് അറിയിച്ചിരുന്നു. ഇതനുസരിച്ച് 2,453 സ്വയംസേവകരാണ് തങ്ങളുടെ വീടും കുടുംബവും ഉപേക്ഷിച്ച് മുഴുവന്‍സമയ വിസ്താരകന്മാരായി (ശതാബ്ദി വിസ്താരകന്മാര്‍) പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നത്. ഇത്രയും ത്യാഗസന്നദ്ധരായ സ്വയംസേവകരും ഈ തലമുറയില്‍ പെടുന്നവര്‍ തന്നെ! കഴിഞ്ഞ വര്‍ഷം, 2025ല്‍ ബെംഗളൂരുവില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ സഹ-സര്‍കാര്യവാഹ് മുകുന്ദ സി.ആര്‍ പറഞ്ഞത് പ്രകാരം, തൊട്ടുമുമ്പത്തെ വര്‍ഷം നടത്തിയ പ്രാരംഭിക വര്‍ഗില്‍ (Initial Camp) പങ്കെടുത്ത 2,22,962 പേരില്‍ 1,63,000 പേരും 14-25 പ്രായപരിധിയില്‍ പെടുന്നവരായിരുന്നു. രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തില്‍ അമ്പതു വയസ്സുകാരനോടൊപ്പം, ഒരു അഞ്ചു വയസ്സുകാരനും ക്രിയാത്മകമായ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കഴിഞ്ഞ 100 വര്‍ഷങ്ങളായി സംഘം ചെയ്തത്.

സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ഒട്ടുമിക്ക വിദ്യാഭ്യാസ-സേവാപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതും പുതുതലമുറ തന്നെ. ഇങ്ങനെ നോക്കുമ്പോള്‍, രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ ചാലകശക്തി ഇന്നത്തെ ജന്‍സി തന്നെയാണ്. ദിശാബോധവും കര്‍മശേഷിയും ദേശീയബോധവുമുള്ള ഒരു പുതുതലമുറ നമ്മുടെ സമൂഹത്തില്‍ സജീവമായിത്തന്നെയുണ്ടെന്നതിന് ശാഖകള്‍ തന്നെയാണ് മികച്ച ഉദാഹരണം. പുതിയ കാലത്തേക്കുള്ള രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ രൂപപ്പെടുത്തുന്നത് നമ്മുടെ പുതിയ തലമുറതന്നെയാണ്.

രാജ്യത്തിന്റെ പലഭാഗത്തു നിന്ന് ഒരു പൊതുവേദിയില്‍ വന്ന ജന്‍-സി കുട്ടികള്‍ സര്‍സംഘചാലകുമായി സംവദിക്കുന്നതാണ് പൊതുജനം മാധ്യമങ്ങളിലൂടെ ഇന്ന് കണ്ടത്. എന്നാല്‍, സര്‍സംഘചാലകും മറ്റു സംഘ കാര്യകര്‍ത്താക്കളും കഴിഞ്ഞ 100 വര്‍ഷങ്ങളായി ഇതേ കുട്ടി സംഘങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ടേ ഇരിക്കുകയാണെന്നതും നാമോര്‍ക്കണം. അത് അവരുടെ സ്ഥാനങ്ങളില്‍, അങ്ങോട്ട് പോയി കണ്ട്, അവരുടെ ഭാഷയില്‍ ആണെന്ന് മാത്രം. നൂറാം വര്‍ഷത്തിലും 16 വയസ്സിന്റെ ചുറുചുറുക്കോടുകൂടി സംഘം പ്രവര്‍ത്തന നിരതമായിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ.

By admin