
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. കോര്‍പ്പറേഷനിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ 34 അംഗങ്ങളുടെ പിന്തുണ വേണം. ഇത്രയും പേരുടെ പിന്തുണ സംഘടിപ്പിക്കാന്‍ 20 അംഗങ്ങളുള്ള യുഡിഎഫിന് കഴിഞ്ഞില്ല. 29 അംഗങ്ങളുള്ള എല്‍ഡിഎഫില്‍ നിന്ന് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.എസ്. ശബരീനാഥന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഇതിന് കഴിഞ്ഞില്ല. യുഡിഎഫിനെ പിന്തുണയ്‌ക്കുന്നതില്‍ നയപരമായ പ്രശ്‌നമുണ്ടെന്നും, ശബരീനാഥന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പിന്മാറുകയായിരുന്നു. സ്വതന്ത്ര അംഗങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി വിലക്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും പരാജയപ്പെട്ടു.
ആദ്യമായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുന്നത്. 50 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ഭരണസമിതിക്കുണ്ട്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിനാല്‍ അധികാരത്തിന്റെ പിന്‍ബലം ഉപയോഗിച്ച് ബിജെപിയുടെ കോര്‍പ്പറേഷന്‍ ഭരണം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയുണ്ടെങ്കില്‍ തനിക്ക് മേയറാവാന്‍ കഴിയുമെന്നും ശബരീനാഥന്‍ കണക്കുകൂട്ടുന്നു. മേയറാക്കാമെന്ന് വാക്കു നല്‍കിയാണ് ശബരീനാഥനെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ച് മന്ത്രിയായിട്ടുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. സിപിഎമ്മിലെ ഒരു മുന്‍ മന്ത്രിയുടെ പിന്തുണയും ശബരീനാഥന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശബരീനാഥനെ മേയറാക്കിയേ അടങ്ങൂവെന്ന വാശിയിലാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഈ നേതാക്കള്‍. ഇവരുടെ ഉപദേശം അനുസരിച്ചാണ് ശബരീനാഥന്‍ ജനാധിപത്യ വിരുദ്ധമായും നിലവാരമില്ലാതെയും പെരുമാറുന്നത്.
മൂന്നര പതിറ്റാണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി സ്ഥാപനം പോലെ കൊണ്ടുനടന്നിരുന്ന കോര്‍പ്പറേഷന്റെ ഭരണം കൈവിട്ടുപോയത് സിപിഎമ്മിന് വലിയ നഷ്ടമാണ്. ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ച ബിജെപി, കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പല പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ടു പോവുകയാണ്. മാത്രമല്ല, സിപിഎം ഭരണകാലത്തെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടു വരികയും ചെയ്യന്നു. അഴിമതിക്കാര്‍ക്കെതിരെ മുന്‍കാലപ്രാബല്യത്തോടെ നടപടിയെടുക്കുമെന്നും വി.വി. രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണ് സിപിഎമ്മിനെ, പ്രത്യേകിച്ച് മുന്‍ മേയറായ പാര്‍ട്ടി നേതാവിനെ അസ്വസ്ഥനാക്കുന്നത്. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ രക്ഷപ്പെടാമെന്നാണ് ഈ നേതാവ് കരുതുന്നത്. അതുകൊണ്ടാണ് പാര്‍ട്ടിയെ പോലും വിശ്വാസത്തിലെടുക്കാതെ കോണ്‍ഗ്രസ് നേതാവിനെ മേയറാക്കാന്‍ ഈ നേതാവ് ആവേശം കാണിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നവും വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും തെരുവുനായ്‌ക്കളുടെ പ്രശ്‌നവുമൊക്കെ പരിഹരിക്കാനുള്ള പദ്ധതികളുമായാണ് ബിജെപി ഭരണം മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ബിജെപി വിജയിച്ചാല്‍ തങ്ങള്‍ക്ക് വലിയ രാഷ്‌ട്രീയ നഷ്ടമാകുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും കരുതുന്നു. സല്‍ഭരണം എന്താണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ തിരിച്ചറിയും. ഇത് മറ്റിടങ്ങളിലെ ജനങ്ങളെ സ്വാധീനിക്കും. തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് യുഡിഎഫും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. ഇതിനുവേണ്ടി എന്ത് കുതന്ത്രവും ഇവര്‍ പയറ്റും. ഇതിന്റെ ഭാഗമായാണ് ബിജെപി കൗണ്‍സിലറായ സുഗതനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയിട്ടുള്ളത്. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ രോഷം തീര്‍ക്കാനാണ് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അക്രമങ്ങള്‍ നടത്തിയത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ‘ഇന്‍ഡി’ മുന്നണിയിലെ ഘടകക്ഷികളാണല്ലോ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ഒരുമിച്ചാണ്. കേരളത്തിലും ഈ സ്ഥിതി വരുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പറഞ്ഞിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ബിജെപി-എന്‍ഡിഎ മുന്നണിയുടെ മുന്നേറ്റം തടയാനാണിത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ‘ഇന്‍ഡി’സഖ്യം നിലവില്‍ വന്നിരിക്കുന്നു എന്നുവേണം കരുതാന്‍. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. അധികാര മോഹികളും അഴിമതിക്കാരുമായ ഇന്‍ഡി മുന്നണിക്കാര്‍ ബിജെപിയെ ഭരിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. രാഷ്‌ട്രീയമായ ഈ അവസരവാദത്തെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.