ന്യൂഡൽഹി : തൃണമൂലിലെ തകർച്ചയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയില്‍ ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലും വിള്ളൽ. 9 ല്‍ ആറുപേരും വിമത പക്ഷത്ത് . പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. ഉദ്ധവ് വിഭാഗം നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു. ലോക്‌നാഥ് ഷിന്റേയുടെ നേതൃത്വത്തില്‍ വിമത യോഗവും നാളെ ഡല്‍ഹിയില്‍ നടക്കും.
വിമത വിഭാഗത്തിന് ലോക്സഭയില്‍ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് കത്തയച്ചു. ഭരണഘടന പ്രകാരം രാഷ്‌ട്രീയ പാര്‍ട്ടിയിലെ ‘പിളര്‍പ്പിന്’ ഇനി നിയമസാധുതയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.”പിന്നിൽ കുത്തുന്നവരെ” പാർട്ടി വെറുതെ വിടില്ലെന്നും ഉദ്ധവ് താക്കറെ പറയുന്നു. രാജിവച്ച് പരസ്യമായി എൻഡിഎയിൽ ചേരാനും അവരെ വെല്ലുവിളിച്ചു.
അതേസമയം യുപിയിൽ സമാജ് വാദി പാർട്ടി നേതാക്കളിൽ ഒരു വിഭാഗവും ബിജെപിയിൽ ചേരാൻ തയാറെടുക്കുന്നുവെന്നാണ് സൂചന . എസ്പിയുടെ മുതിർന്ന നേതാവ് രാം ഗോപാൽ യാദവ് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് രഹസ്യ കത്ത് കൈമാറിയതായി മന്ത്രി ഓം പ്രകാശ് രാജ്ഭർ പറയുന്നു . നിരവധി എസ്പി നേതാക്കൾ അസ്വസ്ഥരാണെന്നും അവർ ഉടൻ തന്നെ ബിജെപിയിൽ ചേർന്നേക്കാമെന്നുമാണ് രാജ്ഭർ പറയുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരു പിളർപ്പുണ്ടായാൽ അത് അഖിലേഷ് യാദവിനും തിരിച്ചടിയാകും.
അതേസമയം ലഖ്‌നൗവിലെ എസ്പി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ , ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ ധീരരായ വ്യക്തികളുടെ ഒരു സംഘം ആവശ്യമാണെന്ന നിലപാടുമായി അഖിലേഷ് രംഗത്തെത്തി. ഉദ്ദവ് താക്കറെയ്‌ക്കുളള ഉപദേശം എന്ന നിലയിലാണ് പ്രസ്താവന. “കഴിഞ്ഞ തവണ ഒരു പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും, ഞാൻ ഭാരതീയ ജനതാ പാർട്ടിയെ തകർക്കില്ല എന്ന്. അവരുടെ എംഎൽഎമാരെ ഞാൻ എടുക്കില്ല. ഭാരതീയ ജനതാ പാർട്ടി മറ്റ് പാർട്ടികളെ തകർക്കുകയും മറ്റുള്ളവരിൽ നിന്ന് എംപിമാരെ തട്ടിയെടുക്കുകയും ചെയ്യുന്നു. സമാജ്‌വാദി പാർട്ടി ശക്തമായ ഒരു പാർട്ടിയാണ്, നിരവധി ഉയർച്ച താഴ്ചകൾ അനുഭവിച്ചിട്ടുണ്ട്.” എന്നും അഖിലേഷ് പറയുന്നു.