• Sat. Jul 12th, 2025

24×7 Live News

Apdin News

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

Byadmin

Jul 12, 2025


തിരുവനന്തപുരം: 16-ാമത് ദേശീയതല റോസ്‌ഗാർ മേളയുടെ ഭാഗമായി ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. തിരുവനന്തപുരം റെയിൽ കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ മുഖ്യാതിഥിയായി. വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്ക് അദ്ദേഹം ചടങ്ങിൽ നിയമന കത്തുകൾ കൈമാറി.

ദേശീയ റോസ്ഗർ മേളയുടെ ഭാഗമായി, വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി നിയമിതരായ 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ നിയമന കത്തുകൾ വിതരണം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിതരായവരെ അഭിസംബോധന ചെയ്തു. തിരുവനന്തപുരത്തു നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തവർ പരിപാടിയുടെ വെബ്കാസ്റ്റ് തത്സമയം വീക്ഷിച്ചു. ഇന്ത്യൻ റെയിൽവേ, ഐഎസ്ആർഒ, വി എസ് എസ് സി, സി ആർ പി എഫ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇ പി എഫ് ഒ, സെൻട്രൽ വാട്ടർ കമ്മീഷൻ, ഐ എ എം കോഴിക്കോട് എന്നിവിടങ്ങളിൽ നിയമനം ലഭിച്ച ഉദ്യോ​ഗാർഥികളുടെ നിയമന ഉത്തരവുകൾ ചടങ്ങിൽ കൈമാറി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിവിധ വകുപ്പുകളിലായി 93 ഉദ്യോ​ഗാർഥികൾക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാലാലിന് പുറമേ അതാത് വകുപ്പുതല മേധാവികളും ഉദ്യോ​ഗാർഥികൾക്ക് നിയമന ഉത്തരവ് കൈമാറി. റെയിൽവേയിൽ നിയമനം ലഭിച്ച 32 പേർക്ക് നിയമന കത്തുകൾ കൈമാറിയപ്പോൾ ഐ എസ് ആർ ഒ/ വി എസ് എസ് സി എന്നിവിടങ്ങളിലേക്ക് 30 പേർക്ക് നിയമനപത്രങ്ങൾ ലഭിച്ചു. ചടങ്ങിൽ പങ്കെടുക്കാത്തവർക്ക് അതത് വകുപ്പുകൾ വഴി നിയമനപത്രങ്ങൾ കൈമാറും. തിരുവനന്തപുരത്തിന് പുറമേ, പാലക്കാട്, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും ഇന്ന് ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേളകൾ നടന്നു.

രാജ്യത്തുടനീളം 47 സ്ഥലങ്ങളിലായാണ് 16-ാമത് തൊഴില്‍മേള നടന്നത്. തൊഴിൽ മേളകൾ വഴി ഇതുവരെയായി 10 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന് ഉയർന്ന മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണ് തൊഴിൽ മേള. യുവാക്കളുടെ ശാക്തീകരണത്തിനും, രാഷ്‌ട്രനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നതിൽ റോസ്‌ഗാർ മേളകൾ പ്രധാന പങ്ക് വഹിക്കുന്നു.



By admin