• Sun. May 3rd, 2026

24×7 Live News

Apdin News

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Byadmin

May 3, 2026



ടിപ്പുവിന്റെ പടയോട്ടത്തിലും അല്ലാതെയും കേരളത്തില്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയും നാശോന്മുഖ മാക്കപ്പെടുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ള ക്ഷേത്രഭൂമികളും ക്ഷേത്രാവശിഷ്ടങ്ങളും ഓരോന്നായി കണ്ടെത്തി പുനരുദ്ധരിച്ചു കാത്തു പരിപാലിക്കാനുള്ള ശ്രമത്തിലാണ് പലയിടത്തുമുള്ള വിശ്വാസികള്‍. ഇങ്ങനെയുള്ള ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നും ഒരു നാടുമുഴുവന്‍ ഒത്തൊരുമിച്ചു വീണ്ടെടുത്ത കഥയാണ് കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രത്തിന്റേത്.

ഏകദേശം 800-ലേറെ വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള ഉള്‍നാടന്‍ ഗ്രാമപ്രദേശമായ കൂവോടാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം വിശ്വാസികളായ നാട്ടുകാരുടെ കൂട്ടായ്‌മയുടെയും പരിശ്രമത്തിന്റെയും ഫലമായി കണ്ടെത്തി പുനര്‍നിര്‍മ്മിക്കപ്പെട്ടതാണ്. ഈയടുത്ത കാലം വരെ ഇവിടെ ആളുകള്‍ രോഗങ്ങളും പലവിധ ദുരിതങ്ങളുമായി പൊറുതിമുട്ടുകയായിരുന്നത്രേ. അങ്ങനെയിരിക്കെയാണ് കാടുമൂടിയ ഈ പ്രദേശത്തെ മണ്ണിടിഞ്ഞു തൂര്‍ന്നു പോകാറായ കിണറും കൃഷ്ണവിഗ്രഹങ്ങളും നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തുന്നത്.

2019-ല്‍ നടത്തിയ താബൂല, അഷ്ടമംഗല്യ പ്രശ്‌ന വിധിയില്‍ ഇവിടെ പുരാതന ക്ഷേത്രം ഉണ്ടായിരുന്നതായും അതിന്റെ പുനരുദ്ധാരണം വഴി ഈ ഗ്രാമത്തിന് നഷ്ടപ്പെട്ട പ്രതാപൈ ശ്വര്യങ്ങള്‍ പൂര്‍വാധികം ശക്തിയില്‍ തിരിച്ചുകിട്ടുമെന്നും തെളിഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ പ്രദേശത്ത് പ്രബലമായ ബ്രാഹ്‌മണ കുടുംബങ്ങളാണ് താമസിച്ചിരുന്നതെന്നു പറയപ്പെടുന്നു. പിന്നീട് എങ്ങിനെയോ കടുത്ത ദാരിദ്ര്യത്തില്‍ വഴുതിവീണ ഈ കുടുംബത്തിനു ക്ഷേത്ര പൂജാദികാര്യങ്ങളൊ ക്ഷേത്ര ഭൂമിയോ ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ സാധിക്കാതെ വന്നു.

ക്ഷേത്രാരാധന മുടങ്ങിയ വിഷമത്തില്‍ ആ ബ്രാഹ്‌മണ കുടുംബം ഈ ഗ്രാമം ഉപേക്ഷിച്ചു പോയതായും ഇവരുടെ നിയന്ത്രണത്തില്‍ പരിപാലിച്ചിരുന്ന ഈ ക്ഷേത്രവും പരിസരവും അനാഥമായി മണ്ണടിഞ്ഞു പോയതാണെന്നും കഥയുണ്ട്. അതല്ല നാട്ടുരാജാക്കന്മാരാല്‍ ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടതാണെന്നും പൂര്‍വിക സംസാരമുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ക്ഷേത്ര ഭൂമിയോടു ചേര്‍ന്നുള്ള മണിക്കിണറില്‍ കണ്ടെത്തിയ കൃഷ്ണവിഗ്രഹം, അംഗഭംഗം വന്ന ബലിക്കല്ല് എന്നിവ ആ കുടുംബം ഇവിടെ നിന്ന് പലായനം ചെയ്യുമ്പോള്‍ കുഴിച്ചുമൂടിയതാണെന്നും മറ്റുമുള്ള വ്യത്യസ്തങ്ങളായ കഥകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

‘കൂ..’ അഥവാ ശബ്ദം അല്ലെങ്കില്‍ ഉപകരണം/വിഗ്രഹം, ‘പോട്’ അഥവാ കുഴി (ഉപകരണം കഴിച്ചിട്ട കുഴി) എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ച് വന്നിരുന്ന ‘കൂപോട്’ കാലാന്തരത്തില്‍ ‘കൂവോട്’ ആയതാണെന്നും പഴമക്കാര്‍ പറയുന്നു.

ക്ഷേത്രത്തിലെ ഐതിഹ്യ പ്രാധാന്യമുള്ള കിണര്‍, കണ്ടുകിട്ടിയ
വിഗ്രഹാവശിഷ്ടങ്ങളും

ഭഗവാന്‍ കൃഷ്ണന്റെ അരയ്‌ക്കു താഴെയുള്ള ഭാഗങ്ങള്‍ മാത്രമേ ക്ഷേത്രഭൂമി പരിസരത്ത് കണ്ടുകിട്ടിയുള്ളൂ. വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങള്‍ സമീപ സ്ഥലത്തു നിന്ന് കണ്ടെത്താന്‍ പറ്റുമെന്ന് പ്രശ്‌നവിധിയില്‍ തെളിഞ്ഞിട്ടുള്ളതാണ്. ബാലാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ 2019 ല്‍ തന്നെ ആരംഭിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ ഈ വര്‍ഷം മെയ് മാസം ആദ്യ ആഴ്ചയില്‍ തന്നെ നടത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

ശംഖ്ചക്രഗദാപത്മധാരിയായ ഭഗവാന്‍ കൃഷ്ണന്റെ കരിങ്കല്‍ വിഗ്രഹം പാലക്കാടുള്ള ശില്പിയാണ് പണിതൊരുക്കുന്നത്. ഉപദേവന്മാരായി വനശാസ്താവും ഒക്കത്തു ഭഗവതിയുമാണ് പ്രതിഷ്ഠ. ബാലാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ നാള്‍ മുതല്‍ ഇവിടെ ഇതുവരെ ഭംഗം വരാത്ത തരത്തില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥനയും മറ്റു പൂജാദി ചടങ്ങുകളും നടക്കുന്നുണ്ട്. ഈ ക്ഷേത്രഭൂമിയോടു ചേര്‍ന്നു തന്നെ കാടുമൂടിയ അവസ്ഥയില്‍ മറ്റൊരു കിണറുമുണ്ട്. ചിരപുരാതനമായ തളിപ്പറമ്പ് പൂക്കോത്തെരു ക്ഷേത്രവുമായി നൂറ്റാണ്ടുകളായി ബന്ധമുള്ള പവിത്രമായ കിണറാണത്രെ ഇത്. ഇവിടുത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പടയോട്ട ചടങ്ങിന്റെ ആചാരസൂചകമായി പടയാളികള്‍ ഇവിടെയുള്ള കിണറിനു ചുറ്റും വലംവെച്ചു പോകുന്ന പതിവും ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന ഈ കിണറിനെ ചുറ്റിപ്പറ്റിയുണ്ടെന്ന് പഴമക്കാര്‍ പറയുന്നു ക്ഷേത്ര ചൈതന്യം കുടികൊള്ളുന്ന ബാലാലയത്തിന്റെ മുന്നില്‍ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏതു കാര്യവും നിറവേറ്റപ്പെടുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പടുത്തുന്നു.

By admin