• Thu. Apr 23rd, 2026

24×7 Live News

Apdin News

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Byadmin

Apr 23, 2026


പുനലൂര്‍: വേനല്‍ കനത്തതോടെ നാരങ്ങാ വിലയും ഉയര്‍ന്നു കഴിഞ്ഞു. ഒരു മാസം മുന്‍പ് വരെ 60-80 രൂപ വരെ കിലോയ്‌ക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ വിപണിവില 180-200 രൂപയാണ്. ഇനിയും വില ഏറുമെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. വേനല്‍ കനത്തതോടെ വിവാഹ-ക്ഷേത്രോത്സവങ്ങള്‍ക്ക് ആവശ്യമേറിയതാണ് നാരങ്ങാവില കുത്തനെ ഉയരാന്‍ കാരണമായിട്ടുള്ളത്.

കനത്ത വേനലില്‍ ഉല്‍പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. കര്‍ണാടകയില്‍ നിന്ന് നാരങ്ങാവരവ് കുറഞ്ഞതും തമിഴ്‌നാട്ടില്‍ വില ഉയര്‍ന്നതുമൊക്കെ കേരളത്തിലെ നാരങ്ങാവിപണിയെ സാരമായി ബാധിച്ചു. തമിഴ്‌നാട്ടിലെ പുളിയങ്കുടി നാരങ്ങയാണ് ഏറ്റവും ഡിമാന്റ് ഉള്ളത്. ഏറെ വലുപ്പം ചെന്നതും താരതമ്യേന പെട്ടെന്ന് ചീത്തയാകാത്തതുമായ നാരങ്ങ, ജ്യൂസ് വിപണിയിലും പ്രിയങ്കരനായി മാറിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെ ചെറുനാരങ്ങാ തോട്ടങ്ങള്‍ ഉള്ളതും പുളിയങ്കുടിയിലാണ്. ജൂണ്‍ മുതല്‍ ആഗസ്ത് വരെ നാരങ്ങായ്‌ക്ക് വിലക്കയറ്റം ഉണ്ടാകാറില്ല. എന്നാല്‍ മറ്റ് സീസണുകളില്‍ പ്രവചനീയമല്ലാത്ത വിലക്കയറ്റം ഉണ്ടാകുമെന്നും ഇവിടുത്തെ നാരങ്ങാ കര്‍ഷകനായ പളനിവേല്‍ പറയുന്നു.

പുനലൂര്‍ നഗരത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ചൂട് അനുഭവപ്പെടുമ്പോള്‍ പഴവര്‍ഗങ്ങള്‍ക്കും തീവിലയാണ്. മാമ്പഴം-100 രൂപ, ഓറഞ്ച്-120, ആപ്പിള്‍-200, തണ്ണിമത്തന്‍/കിരണ്‍-25-30 എന്നിങ്ങനെയാണ് വില. നാരങ്ങാവെള്ളത്തിന് 20-25 രൂപയാണ്. നഗരത്തില്‍ എത്തിപ്പെടുന്നവര്‍ ഉച്ചവെയിലില്‍ പോക്കറ്റ് കാലിയാക്കേണ്ടി വരും. രാവിലെ 9 മുതല്‍ 5.30 വരെ സഹിക്കാന്‍ കഴിയാത്ത ചൂടില്‍ ജ്യൂസും മിനറല്‍ വാട്ടറും തന്നെ ശരണം.

ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയിടങ്ങളില്‍ നിന്നാണ് കൊല്ലം ജില്ലയിലേക്ക് പ്രധാനമായും നാരങ്ങ എത്തിക്കുന്നത്. അവിടങ്ങളില്‍ ഉല്പാദനം കുറഞ്ഞതും വില വര്‍ധനവിന് കാരണമായെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. നാരങ്ങവില ഉയര്‍ന്നതോടെ ചെറു പെട്ടിക്കടകള്‍ മുതല്‍ ബേക്കറികളിലും നാരങ്ങവെള്ളം സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 10 മുതല്‍ 15 രൂപയ്‌ക്ക് വരെ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് 20 മുതല്‍ 30 രൂപ വരെയായി. ചൂട് സമയത്ത് തന്നെ നാരങ്ങാവെള്ളത്തിനും വില ഉയര്‍ന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി.

വഴിയോര കച്ചവടക്കാര്‍ പറയുന്നത് നാരങ്ങവെള്ളത്തിനും ആവശ്യക്കാര്‍ കുറഞ്ഞുവെന്നാണ്. കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാര്‍ നിര്‍മ്മാണ യൂണിറ്റുകളിലും ചെറുനാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് പ്ര തിസന്ധിയിലായിട്ടുണ്ട്. വില കൂട്ടിക്കഴിഞ്ഞാല്‍ ഡിമാന്‍ഡ് കുറയുമെന്നാണ് ഇവര്‍ പറയുന്നത്. ചെറുനാരങ്ങയുടെ വില കൂടിയതിനാല്‍ പഴയ വിലയ്‌ക്ക് വില്‍ക്കാനും കഴിയുന്നില്ല. ഇത് വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ട്.



By admin