കൊച്ചി: മരണശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനു തടസം കുറ്റകൃത്യങ്ങളുടെ കാഠിന്യമെന്ന് ഉന്നതവൃത്തങ്ങള്‍.
മരിച്ച യമനി പൗരന്‍ തലാല്‍ അബ്‌ദോ മെഹ്‌ദിയുടെ കുടുംബം ദയാധനം വാങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. നിമിഷയ്‌ക്ക് വേണ്ടി എല്ലാ നിയമ നടപടികളും ശ്രമങ്ങളും നടത്തി. പക്ഷേ അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അത്രമേല്‍ ഗുരുതരമായതിനാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്നും ഉന്നത വക്‌താവ് പറഞ്ഞു.
അബ്‌ദുമഹ്‌ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ദയാധനം വാങ്ങി സഹോദരന്റെ ഘാതകിയെ രക്ഷപെടാന്‍ അനുവദിക്കുന്നതു കുടുംബത്തിനു നാണക്കേടാണെന്നാണു കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ നിലപാട്. നാളെ യമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലായേക്കാവുന്ന സാഹചര്യത്തില്‍ കുടുംബവും വിവിധ രാഷ്‌ട്രീയകക്ഷികളും സംഘടനകളും നിമിഷപ്രിയയുടെ മോചനത്തിനായി വിവിധ തലത്തിലുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്.
2017 ലാണു യമന്‍ പൗരനായ തലാല്‍ അബ്‌ദുമഹ്‌ദി കൊല്ലപ്പെട്ടത്. യമനിലെ കോടതി രേഖകള്‍ അനുസരിച്ച് അവരുടെ ആ നാട്ടിലെ ബിസിനസ് പങ്കാളിയായ തലാല്‍ അബേ്‌ദാ മെഹ്‌ദിയ മറ്റൊരു നഴ്‌സിന്റെ സഹായത്തോടെ മരുന്നുകൊടുത്തു മയക്കി കൊലപ്പെടുത്തിയ ശേഷം അയാളുടെ ശരീരം നിരവധി കഷണങ്ങളാക്കി മുറിച്ചുമാറ്റി ഒരു ടാങ്കില്‍ നിക്ഷേപിച്ചുവെന്നാണു കേസ്. കുറ്റകൃത്യം കണ്ടെത്തിയതോടെ അവര്‍ കുറ്റമേറ്റുവെന്നുമാണു കേസ്.
എന്നാല്‍ യമന്‍ പൗരന്‍ തന്നെ തടഞ്ഞുവച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇയാളില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണു കൊലപാതകമെന്നുമാണു നിമിഷ കോടതിയില്‍ വാദിച്ചത്. മാനുഷിക പരിഗണനയും സ്‌ത്രീയെന്ന പരിഗണനയും നല്‍കി മരണശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വിട്ടയ്‌ക്കുകയോ വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരുന്നത്.