ന്യൂഡൽഹി: നാസിക്കിലെ ടി.സി.എസ് ഓഫീസിൽ നടന്ന നിർബന്ധിത മതപരിവർത്തനവും ലൈംഗിക പീഡനവും സംബന്ധിച്ച പരാതികൾക്ക് പിന്നാലെ ഇത്തരം പ്രവർത്തനങ്ങളെ തടയാൻ കർശന നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സംഘടിതമായി നടത്തുന്ന നിർബന്ധിത മതപരിവർത്തനങ്ങളെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 113 പ്രകാരം ഭീകരപ്രവർത്തനമായി കണക്കാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വഞ്ചനാപരമായ മതപരിവർത്തനം രാജ്യത്തിന്റെ പരമാധികാരത്തിനും ജനാധിപത്യത്തിനും അഖണ്ഡതയ്‌ക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വിദേശ സംഘടനകളുടെ സഹായത്തോടെ ഇന്ത്യയിലെ ജനസംഖ്യാ അനുപാതം മാറ്റാനും രാജ്യസുരക്ഷയെ തകർക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ യു.എ.പി.എ നിയമത്തിന്റെ പരിധിയിൽ ഇതിനെ കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
നാസിക്കിലെ ടി.സി.എസ് ശാഖയിലെ എട്ട് വനിതാ ജീവനക്കാരാണ് മാനസികവും ലൈംഗികവുമായ പീഡനത്തെക്കുറിച്ച് പരാതി നൽകിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്നാണ് പരാതി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഹ്യൂമൻ റിസോഴ്സ് മാനേജർ നിദ ഖാൻ ഉൾപ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മെമ്മൺ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളെ ടി.സി.എസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട മറ്റൊരു വനിതാ ജീവനക്കാരിയെ നിലവിൽ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.