• Tue. Jul 28th, 2026

24×7 Live News

Apdin News

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

Byadmin

Jul 28, 2026



റോം: ഫുട്‌ബോളിനെ അതിരറ്റ് സ്‌നേഹിച്ചിരുന്ന നിരവധി പേര്‍ ഒരു കാലത്ത് വലിയ ഇഷ്ടം പുലര്‍ത്തിയിരുന്ന നാടായിരുന്നു ഇറ്റലി. അക്കാലത്ത് ഏതൊരു ഫുട്‌ബോളറുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു സീരി എ ടീമില്‍ കളിക്കുകയെന്നത്. 90കള്‍ വരെ തുടര്‍ന്ന ഈ പ്രതാപം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നിറംമങ്ങിയ നിലയിലാണ്. അതിന്റെ കുറവുകളെല്ലാം ഇറ്റലി ദേശീയ ഫുട്‌ബോളിലും കണ്ടുവരുന്നുണ്ട്. ഇറ്റലി ലോകകപ്പ് നേടിയ 2006ലെ തലമുറയ്‌ക്ക് ശേഷം അവിടെ നിന്നൊരു സൂപ്പര്‍ താരം ലോക ഫുട്‌ബോളില്‍ ഉയര്‍ന്നുവന്നിട്ടില്ല. 2018 ലോകകപ്പ് കളിക്കാനാകാതെ ജിയാന്‍ ലൂയിജി ബഫണ്‍ വിട പറയുന്നതോടെ ആ പെരുമയാര്‍ന്ന നിര അവസാനിച്ചു. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ കൂടി ഇറ്റലിക്ക് ലോകപോരാട്ടത്തില്‍ പങ്കെടുക്കാന്‍ പോലുമായില്ല. ടീമിന്റെ പാരമ്പര്യം കാത്ത് പ്രതിരോധനിരയില്‍ ജോര്‍ജിയോ കിയല്ലിനി 2022 ഫൈനലിസിമ്മ വരെ ടീമിലുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് പൗളോ മാല്‍ഡിനിയുടെ അത്ര ഇതിഹാസമായില്ലെങ്കിലും പേരിനു പോലും ഒരു പിര്‍ലോയെയോ ടോട്ടിയെയോ പോലും കണ്ടിട്ടില്ല. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇറ്റലിക്കാരനായൊരു കോച്ച് തന്നെ വേണമെന്ന് ഇന്നത്തെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഫ്‌ഐജിസി) ടെക്‌നിക്കല്‍ വിഭാഗം തലവനായിട്ടുള്ള പൗളോ മാള്‍ഡീനിക്ക് നന്നായി അറിയാം. കാരണം വെറുമൊരു കോച്ച് വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇറ്റാലിയന്‍ ഫുട്‌ബോളിന് നിലവിലുള്ളത്.

ആദ്യ അന്വേഷണം ആഞ്ചലോട്ടിയിലേക്ക്
കോച്ചിനായുള്ള തെരച്ചിലില്‍ ആദ്യം നാട്ടുകാരനായ കാര്‍ലോ ആഞ്ചലോട്ടിയിലാണ് ചെന്നെത്തിയത്. റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങിയ ആഞ്ചലോട്ടി നിലവില്‍ ബ്രസീല്‍ ടീം പരിശീലകനാണ്. ചുരുങ്ങിയ കാലയളവുകൊണ്ട് ആഞ്ചലോട്ടിക്ക് കാനറികളെ വച്ച് ഒന്നും ചെയ്യാനായില്ല. 2028ല്‍ നടക്കുന്ന അടുത്ത കോപ്പ അമേരിക്ക കിരീടം ബ്രസീല്‍ ടീമിന് നേടിക്കൊടുത്തിട്ടേ ആഞ്ചലോട്ടി അവിടം വിടൂ എന്ന് എറെക്കുറേ ഉറപ്പാണ്. കോപ്പ കിരീടം നേടിയാല്‍ സ്വാഭാവികമായും 2030 ലോകകപ്പ് വരെ അഞ്ചലോട്ടി അവിടെ തുടരുമെന്ന് ഉറപ്പ്. ഈ ഉദ്യമം ഉപേക്ഷിക്കാന്‍ ആഞ്ചലോട്ടി തയ്യാറാകാതെ വന്നതോടെ എഫ്‌ഐജിസിയുടെ ആ പ്രതീക്ഷ അടഞ്ഞു.

വിശ്രമം വേണമെന്ന് പെപ്പ്
മാഞ്ചസ്റ്റര്‍ സിറ്റിയെ പത്ത് വര്‍ഷം കൊണ്ട് ലോകത്തെ മികച്ച ക്ലബ്ബുകളിലൊന്നാക്കി പേരും പെരുമയും നേടിക്കൊടുത്ത് മികച്ച അടിത്തറയുണ്ടാക്കിയാണ് പെപ്പ് ഗ്വാര്‍ഡിയോള എന്ന ഒന്നാന്തരം കോച്ച് അവിടെ നിന്നും ഇക്കഴിഞ്ഞ സീസണ്‍ അവസാനിച്ചതോടെ ഒഴിഞ്ഞത്. ഉടനെ ഇനിയൊരു ജോലി ഏറ്റെടുക്കാനില്ല, തല്‍ക്കാലം കുറേക്കാലം കുടുംബത്തോടൊപ്പം ചിലവിടണം. വിശ്രമം വേണം- എന്ന് പറഞ്ഞ് ഗ്വാര്‍ഡിയോളയും ഒഴിഞ്ഞിരിക്കുന്നു.

പിര്‍ലോ വരും ? വരില്ല…
2006 ലോക കിരീടം ഇറ്റലി നേടുമ്പോള്‍ പ്രധാന താരമായിരുന്നു മദ്ധ്യനിരക്കാരനായിരുന്ന ആന്ദ്രെ പിര്‍ലോ. പിര്‍ലോയ്‌ക്ക് ഇറ്റാലിയന്‍ ഫുട്‌ബോളിനെ താഴേതട്ട് മുതല്‍ അറിയാവുന്ന ആളാണ്. ദിര്‍ഘകാലത്തേക്കൊരു ഇറ്റാലിയന്‍ ടീമിനെ വാര്‍ത്തെടുക്കാന്‍ പിര്‍ലോയ്‌ക്ക് സാധിക്കുമെന്ന മാല്‍ഡിനിയുടെ കണക്കു കൂട്ടല്‍ ആണ് ആ വഴിക്കുള്ള അന്വേഷണത്തിലേക്ക് തിരിഞ്ഞത്. പിര്‍ലോയുടെ പ്രശ്‌നം പക്ഷെ ചില്ലറയല്ല. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പിര്‍ലോ റഷ്യയുടെ സ്‌പോര്‍ട്‌സ് ബെറ്റിങ് കമ്പനിയായ ഫോണ്‍ബെറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രാഷ്‌ട്രീയപ്രശ്‌നങ്ങളാണ് ഇവിടെ പ്രതിസന്ധിയാകുന്നത്. ഉക്രെയ്‌നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ റഷ്യ വലിയ ഒറ്റപ്പെടലുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിര്‍ലോ റഷ്യയിലെ ദൗത്യം ഏറ്റെടുത്തത്. യുദ്ധത്തില്‍ ഇറ്റലിയുടെ പിന്തുണ ഉക്രെയ്‌നാണ്. പിര്‍ലോയുടെ വരവിന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് പോലും പൂര്‍ണ പിന്തുണ ലഭിച്ചേക്കില്ലെന്ന സ്ഥിതിയാണുള്ളത്. ഇതിനൊപ്പം തനിക്ക് റഷ്യന്‍ ചുമതലയുള്ളതിനാല്‍ ദീര്‍ഘകാലത്തേക്ക് ഇറ്റാലിയന്‍ കോച്ചായിരിക്കാന്‍ സാധിച്ചേക്കില്ലെന്ന സൂചനയും പിര്‍ലോ നല്‍കി കഴിഞ്ഞു. ഇതോടെ പിര്‍ലോയ്‌ക്കെതിരായ സ്വരം എഫ് ഐ എസ് ജിയില്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. പിന്നെ ആരാകും ഇറ്റാലിയന്‍ ഫുട്ബോളിനെ രക്ഷിക്കാനെത്തുക, കാത്തിരിക്കാം.

By admin