
ഭോപ്പാൽ: ശനിയാഴ്ച വൈകുന്നേരം കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരുന്ന 13 വയസ്സുള്ള ഒരു ആൺകുട്ടി പുള്ളിപ്പുലിയുടെ ആക്രമണത്തിനെതിരെ വെറും കൈകൾ കൊണ്ട് പോരാടിയപ്പോൾ, അത് ഒരു യഥാർത്ഥ ജീവിത അതിജീവന കഥയായി മാറി. പിപാരിയ ഫോറസ്റ്റ് ബീറ്റിന് കീഴിലുള്ള കുർസി ഖാപ ഗ്രാമത്തിലാണ് സംഭവം.
8-ാം ക്ലാസ് വിദ്യാർത്ഥിയായ സത്യം താക്കൂർ തന്റെ വീടിനടുത്തുള്ള ഒരു കൃഷിയിടത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോൾ, അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് ചാടിയെത്തിയ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പെട്ടെന്ന് പുള്ളിപ്പുലിയുടെ കഴുത്തിൽ സത്യം താക്കൂർ പിടിച്ചു നിർത്തുകയായിരുന്നു. പുലിയുടെ നഖം കൊണ്ട് വയറിലും കാലുകളിലും പരിക്കേറ്റെങ്കിലും പിടിവിടാതെ സധൈര്യം നേരിടുകയായിരുന്നു പതിമൂന്നുകാരൻ.
കുട്ടിയുടെ നിലവിളികേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. അപ്പോഴും പുലിയും കുട്ടിയുമായുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. കുടുംബാംഗങ്ങൾ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയെന്ന് മഹേന്ദ്ര സിങ് താക്കൂർ പറഞ്ഞു. സംഭവമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തുകയും കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. ഒപ്പം അടിയന്തര ധനസഹായമായി 1000 രൂപയും നൽകി. പിന്നീട് ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.