തിരുവനന്തപുരം: മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി വട്ടിയൂർക്കാവ് നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ചില സമയങ്ങളിൽ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ ട്രെയിൻ ലേറ്റാകാറുണ്ട്. പ്രത്യേകിച്ച് ഡൽഹി യാത്രയാണല്ലോ’- കെ മുരളീധരൻ പറഞ്ഞു. തീരുമാനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കിലും ഗവൺമെന്റ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ അവ മറികടക്കാനാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
‘ഓടുന്ന ട്രെയിനിന് പിന്നാലെ നമ്മൾ ഓടിയിട്ട് കാര്യമില്ല. ട്രെയിൻ സ്റ്റോപ്പിലെത്തിയാലേ ഇറങ്ങാൻ പറ്റൂ. ഹൈക്കമാന്റ് എന്നാണ് തീരുമാനം പ്രഖ്യാപിക്കുന്നതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. അത് ഹൈക്കമാന്റ് തീരുമാനം പ്രഖ്യാപിക്കുമ്പോഴേ പറയാൻ പറ്റൂ. ഘടകകക്ഷികൾ ഒരു നേതാവിന് വേണ്ടിയും വാദിക്കുന്നില്ലെന്നും അത്തരം വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അങ്ങനെയുണ്ടായാൽ അതിനെ പരസ്യമായി തള്ളിക്കളയുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂർക്കാവിന്റെ എംഎൽഎയായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കാകും മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.