പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മേലാമുറി എ. ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. ഇതുവരെ അറസ്റ്റിലായത് എഴുപതോളം ഭീകരര്‍. എന്‍ഐഎ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലാനുള്ളവരുടെ ഹിറ്റ്ലിസ്റ്റ് ഉണ്ടാക്കി കൊലപ്പെടുത്തുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു ഇത്. കേസില്‍ മുഖ്യപ്രതികളായ അഞ്ചോളം പേരെ കൂടി പിടികൂടാനുണ്ട്.
ജില്ലയിലെ നിരവധി ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പേരാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ഏരിയ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം കൊല നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കളുടെ ഫോട്ടോ, വിലാസം, ജോലി സ്ഥലം, സ്ഥാപനം എന്നിവ ഉള്‍പ്പെടെയുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ക്ക് സഞ്ജിത്ത്, പ്രൊഫ. ജോസഫിന്റെ കൈവെട്ടിയത് ഉള്‍പ്പെടെയുള്ള കേസുകളിലും ബന്ധമുണ്ട്.
വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും എന്‍ഐഎ സംഘം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രതിയുടെ വീട്ടിലും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളിലും അടുത്തിടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
2021 ഏപ്രില്‍ 16നാണ് മേലാമുറിയിലെ സ്വന്തം സ്ഥാപനത്തിലിരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മറ്റുചിലരെ ലക്ഷ്യം വച്ചാണ് കൊല ആസൂത്രണം ചെയ്തതെങ്കിലും അവരെ കിട്ടാതിരുന്നതിനാല്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം 53 പേരായിരുന്നു പോലീസിന്റെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പിടിയിലായി.
പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കളായിരുന്ന സി.എ. റൗഫ്, യഹിയ തങ്ങള്‍, ജില്ലാനേതാക്കളായിരുന്ന അബൂബക്കര്‍ സിദ്ദീക്ക്, അമീര്‍അലി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദ്, യുനാനി ഡോക്ടര്‍, മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇതുവരെ പിടിയിലായത്.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ ഇപ്പോഴും അജ്ഞാതനാണ്.
ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പിന്നിലെ മൈതാനത്തോട് ചേര്‍ന്നാണ് ഭീകരര്‍ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ടത്. പാലക്കാട് നഗരത്തിന് പുറമെ തൃത്താല, ഒറ്റപ്പാലം, കല്ലേക്കാട്, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം ലിസ്റ്റിലുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി. അവരെ കിട്ടാതായപ്പോഴാണ് ലിസ്റ്റിലെ അവസാനക്കാരനായ ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ജില്ല, ഏരിയ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും ഏറെ നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തിരൂര്‍ ഏരിയ റിപ്പോര്‍ട്ടറുടെ കൈയിലുണ്ടായിരുന്ന ലിസ്റ്റില്‍ മുന്നൂറോളം രാഷ്‌ട്രീയ -സാമുദായിക സംഘടനാനേതാക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഒരു പെന്‍ഡ്രൈവില്‍ ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ അഞ്ചംഗ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ഭാര്യക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നു. കേസില്‍ ഒളിവിലുള്ള പ്രതിയുടെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ആയിരുന്നു അത്.
ശ്രീനിവാസന്റെ കൊലയ്‌ക്ക് ശേഷം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ പണം എത്തിയിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രം അക്കൗണ്ട് മരവിപ്പിക്കുകയുണ്ടായി. 2022 സപ്തംബര്‍ 28നെ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. ശ്രീനിവാസന്‍ കേസില്‍ സംസ്ഥാനന്തര തീവ്രവാദബന്ധം ഉള്‍പ്പെടെ സ്ഥിരീകരിച്ചതോടെ 2022 ഡിസംബര്‍ 20ന് എന്‍ഐഎ കേസ് ഏറ്റെടുത്തു.