ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ. പരിശോധനയ്‌ക്കായി കോഴിക്കോട് നിന്നും വിദഗ്ധസംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. ജില്ലാഭരണകകൂടത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.
ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്‌ടറായ കോഴിക്കോട് കോവൂർ സ്വദേശി എൻ എം അരുണും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബെംഗളൂരു കെഎസ്ആർടിസി അപകടം ടിക്കറ്റ് മെഷീന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മെഷീൻ പരിശോധിച്ചാൽ മാത്രമേ യാത്രക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുകയുള്ളൂ. കണ്ടക്ടറും ഡ്രൈവറും പരിചയസമ്പന്നരായ വ്യക്തികളാണെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963, ATC 129 നമ്പർ ബസാണ് റോഡരികിലെ കൂറ്റൻ ദിശാസൂചിക ബോർഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞത്. അതേസമയം സിംഗിൾ ഡ്രൈവർ ഡ്യൂട്ടി കാരണം ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തതാണ് അപകടകാരണമെന്ന ആരോപണം ഉയരുകയാണ്. തുടർച്ചയായ സർവീസുകൾ മൂലം ഡ്രൈവർക്കുണ്ടായ കടുത്ത ക്ഷീണവും ഉറക്കവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് ഇന്നലെ പുലർച്ചെയാണ് തിരിച്ചെത്തിയത്. പത്ത് മണിക്കൂർ ഒരാൾ മാത്രം ഡ്രൈവ് ചെയ്യേണ്ട സർവീസ് റൂട്ടാണിത്. അതിനാൽ, ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്നലെ രാത്രി ഒമ്പതരയോടെ മിഥിലേഷിന് അടുത്ത ബംഗളൂരു സർവീസിൽ ഡ്യൂട്ടിക്ക് കയറേണ്ടിവന്നു. താൽക്കാലിക ജീവനക്കാരനായിരുന്നു മിഥിലേഷ്. വിശ്രമമില്ലാതെ സർവീസ് നടത്തേണ്ടിവന്നതാകാം അപകടകാരണമെന്ന നിഗമനത്തിലാണ് കെഎസ്‌ആർടിസി ജീവനക്കാർ.
ജോലിഭാരവും അപകടസാദ്ധ്യതയും കാരണം സ്ഥിരം ജീവനക്കാർ പലരും ഈ ബസുകളിൽ ഡ്രൈവറാകാൻ തയ്യാറാകില്ല. അതിനാൽ, താൽക്കാലിക ഡ്രൈവർമാരെ ഉപയോഗിച്ചാണ് ഭൂരിഭാഗം സമയത്തും സർവീസുകൾ നടത്തിയിരുന്നത്.