• Wed. Jun 24th, 2026

24×7 Live News

Apdin News

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Byadmin

Jun 24, 2026



കൊച്ചി/ കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം കരുനാഗപ്പള്ളയിലും പെരുമ്പാവൂരിലും അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരായ അര്‍മാന്‍, മുഹമ്മദ് റാത്തോണ്‍ ഇസ്ലാം എന്നിവരുടെ ബന്ധങ്ങള്‍ ഭീകര വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) അന്വേഷിക്കുന്നു.

ബംഗ്ലാദേശില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കരുനാഗപ്പള്ളിയില്‍ എത്തിയ മുംതാസിന്റെ മകനാണ് അര്‍മാന്‍, ചാലക്കുടിയില്‍ താമസമാക്കിയ ഇവര്‍ ഓച്ചിറയിലും അവിടെ നിന്ന് കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുംമൂട്ടിലും താമസിച്ചു.കൊട്ടാരക്കരയില്‍ നിന്ന് മുംതാസിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ ഉള്ളൂ എന്ന് ആദ്യം പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിലാണ് മൂത്തമകന്‍ പുത്തന്‍തെരുവിലെ മദ്രസയില്‍ ഖുറാന്‍ പഠിക്കുന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മുഷീര്‍ഖാന്‍ എന്ന അര്‍മാനെ എടിഎസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും മൂന്ന് കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേരാണ് ബംഗ്ലാദേശില്‍ നിന്ന് ഇവിടെ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഇവരോടൊപ്പം ഉണ്ടായിരുന്ന മുംതാസിന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നതായാണ് നിഗമനം.

ഒര്‍ജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് ഒളിവില്‍ കഴിയുന്ന ബംഗ്ലാദേശികളുടെ കൈവശം ഉള്ളതെന്ന ജന്മഭൂമി വാര്‍ത്തയെ ശരി വയ്‌ക്കുന്നതാണ് കരുനാഗപ്പള്ളിയില്‍നിന്ന് പിടികൂടിയ ബംഗ്ലാദേശിയുടെ കൈവശം ഉണ്ടായിരുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം കേരളത്തില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തവേയാണ് കുറുപ്പുംപടി വണ്ടമറ്റം പ്ലൈവുഡ് കമ്പനിയില്‍ നിന്നും പിടിയിലായത്. പിടിയിലായ ഇയാളെ പിന്നീട് കുറുപ്പംപടി പോലീസിന് കൈമാറി. പെരുമ്പാവൂര്‍, കുറുപ്പുംപടി മേഖലകളില്‍ നിന്ന് ഇതിനുമുന്‍പും രേഖകളില്ലാതെ നിരവധി ബംഗ്ലാദേശികളെ പിടികൂടിയിട്ടുണ്ട്. അനധികൃതമായി കടന്നുകൂടിയവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള പ്ലൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേനയാണ് ഇവര്‍ താമസിക്കാറുള്ളത്. യാതൊരുവിധ രേഖകളും ഇല്ലാതെ വരുന്നവരെയും തൊഴിലാളികളായി എടുത്ത് ഇവര്‍ക്ക് താമസം ഒരുക്കുന്ന നിരവധി കമ്പനികള്‍ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ പിടിയിലാകുമ്പോള്‍, തങ്ങള്‍ക്കൊന്നും അറിയില്ലെന്ന തരത്തില്‍ കൈമലര്‍ത്തുകയാണ് കമ്പനി ഉടമകള്‍ ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ മാത്രമാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.

By admin