• Tue. Apr 28th, 2026

24×7 Live News

Apdin News

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Byadmin

Apr 28, 2026


ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാനെത്തിയ സഹോദരനോട് അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ബാങ്കുകാര്‍. ഉടനെ ശ്മശാനത്തില്‍ മറവുചെയ്ത സഹോദരിയുടെ അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്ത് തോളിലേന്തി സഹോദരന്‍ ബാങ്കിലെത്തി. സഹോദരിയുടെ അസ്ഥികൂടവും പേറി ബാങ്കിലേക്ക് പോകുന്ന സഹോദരന്റെ വീഡിയോ വൈറലാണ്.

അസ്ഥികൂടവും ചുമന്ന് ചുട്ടുപൊള്ളുന്ന വെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ ദിയാനാലി ഗ്രാമവാസിയായ ജീതു മുണ്ടയാണ് അസ്ഥികൂടം ചുമന്ന് നടക്കേണ്ടി വന്ന സഹോദരന്‍.

ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്‌ക്ക് മാലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് കല്‍റ മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതിനാല്‍ ജീതു മാത്രമായിരുന്നു ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാന്‍ ജീതു ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നോ അല്ലെങ്കില്‍ നിയമപരമായ അവകാശ രേഖകള്‍ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് മാനേജര്‍ അത് നിരസിച്ചു. നിരക്ഷരനായ ജീതു ഇത് കേട്ട് അമ്പരന്നു. സഹോദരിയുടെ മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാവകാശ രേഖകളോ ഒന്നും ജീതുവിന്റെ കൈവശം ഉണ്ടായിരുന്നില്ല.

സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതേ മറുപടി ആവര്‍ത്തിച്ചു. ബാങ്കിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ അദ്ദേഹം നിസ്സഹായനായി മടങ്ങി.

തുടര്‍ന്ന് തിങ്കളാഴ്ച, ജീതു ഗ്രാമത്തിലെ ശ്മശാനത്തില്‍ പോയി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് തോളിലേറ്റി കഠിനമായ ചൂടില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാങ്കിലെത്തി. ഇതിന്റെ വീഡിയോ വൈറലാണ്. ഇപ്പോഴും ഇന്ത്യയുടെ ഗ്രാമങ്ങള്‍ ബാങ്കില്‍ നിന്നും അകലെ തന്നെ എന്നതിന്റെ സൂചനയാണ് ഈ സംഭവം. ബാങ്കിന് മുന്നിലെ ഈ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചു. ഗ്രാമീണരില്‍ ചിലര്‍ ഇതിന് ബാങ്കിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നു. പഞ്ചായത്ത് പ്രസിഡന്റുമായി (സര്‍പഞ്ച്) ബന്ധപ്പെട്ടോ അല്ലെങ്കില്‍ നേരിട്ട് അന്വേഷണം നടത്തിയോ ബാങ്കിന് ഇത് ബോധ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ സഹാനുഭൂതിയേക്കാള്‍ രേഖകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജീതുവിനെ ആശ്വസിപ്പിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. കല്‍റയുടെ നോമിനിയും മരിച്ചുപോയ സാഹചര്യത്തില്‍, ഏക അവകാശി എന്ന നിലയില്‍ ജീതുവിന് പണം കൈമാറാനുള്ള നടപടികള്‍ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്ന് പട്ടാന എസ് ഐ കിരണ്‍ പ്രസാദ് പറഞ്ഞു. .

 



By admin