അജ്മീർ ; നീറ്റ് പരീക്ഷയുടെ നിയമങ്ങൾ ലംഘിച്ച് ബുർഖ അണിഞ്ഞെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. രാജസ്ഥാനിലെ അജ്മീറിലെ നീറ്റ്-യുജി പുനഃപരീക്ഷാ കേന്ദ്രത്തിലാണ് കുൽസം ബാനോ എന്ന ബുർഖ ധരിച്ച് പരീക്ഷയ്‌ക്കെത്തിയത്. പരീക്ഷ എഴുതാൻ ബീവാറിൽ നിന്ന് വന്നതാണെന്നും മുൻ പരീക്ഷയിൽ ധരിച്ചിരുന്ന അതേ വസ്ത്രമാണ് താൻ ധരിച്ചിരിക്കുന്നതെന്നുമാണ് വിദ്യാർത്ഥി പറഞ്ഞത്.
ആദ്യം സെന്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ദുപ്പട്ട അഴിച്ചുമാറ്റാൻ തന്നോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബുർഖയും അഴിച്ചുമാറ്റാൻ നിർബന്ധിച്ചുവെന്നാണ് കുൽസം ബാനോ ആരോപിച്ചത്.
“തുടക്കത്തിൽ, പ്രവേശിക്കാൻ ദുപ്പട്ട ഊരിമാറ്റണമെന്ന് അവർ പറഞ്ഞു; പിന്നീട് ബുർഖയും ഊരിമാറ്റണമെന്ന് അവർ നിർബന്ധിച്ചു. NTA ഞങ്ങളെ പരീക്ഷയ്‌ക്ക് അനുവദിച്ചിട്ടുണ്ടെങ്കിൽ, ഈ ആളുകൾക്ക് ഞങ്ങളെ തടയാൻ കഴിയില്ല . പരീക്ഷ എനിക്ക് പ്രശ്നമല്ല. എന്റെ ‘ബുർഖ’യും എന്റെ ഐഡന്റിറ്റിയുമാണ് പ്രധാനം “ എന്നും കുൽസം ബാനോ പറഞ്ഞു.
ഒടുവിൽ പരിശോധനകൾക്ക് ശേഷം കുൽസം ബാനോയെ പരീക്ഷ എഴുതാൻ അനുവദിച്ചു. ‘ ബുർഖയെക്കുറിച്ചുള്ള പ്രശ്നവും പരിഹരിച്ചു. ചില നിയമങ്ങളെക്കുറിച്ച് വ്യക്തതയില്ലായ്‌മ ഉണ്ടായിരുന്നു, പിന്നീട് മുതിർന്ന ഉദ്യോഗസ്ഥർ അത് വ്യക്തമാക്കി, പ്രശ്നം പരിഹരിച്ചു. ഇതിനുപുറമെ, പരീക്ഷാ കേന്ദ്രത്തിൽ തർക്കങ്ങളൊന്നുമില്ല, എല്ലാ വിദ്യാർത്ഥികളെയും സമാധാനപരമായി പ്രവേശിപ്പിച്ചു ‘ എന്ന് അജ്മീർ സിഒ നോർത്ത് ശിവം ജോഷി പറഞ്ഞു.
അതേസമയം മുസ്ലീം വിദ്യാർത്ഥിയെ തടഞ്ഞത് മതത്തിന്റെ പേരിലാണെന്ന് ആരോപിച്ച് തീവ്ര ഇസ്ലാം സംഘടനകളും കോൺഗ്രസും രംഗത്തെത്തി. ബുർഖ അണിഞ്ഞതിന്റെ പേരിൽ ആരെയും പരീക്ഷ എഴുതാതെ വിലക്കാനാകില്ലെന്നും കോൺഗ്രസ് പറഞ്ഞു. അതേസമയം തനിക്ക് പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് പറഞ്ഞ വിദ്യാർത്ഥിയുടെ പെരുമാറ്റത്തെ കുറിച്ചും വിമർശകർ സംശയം ഉന്നയിക്കുന്നുണ്ട്.