വാഷിംഗ്ടണ്‍: ലെബനനിലെ തങ്ങളുടെ ശിങ്കിടികളോ ഹിസ്ബുള്ളയോ പ്രശ്‌നമുണ്ടാക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഇറാന്‍ നേരിട്ടതിലും തീവ്രമായ ആക്രമണം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനെ ചരിത്ര നിമിഷമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിശേഷിപ്പിച്ചു.
‘നമ്മുടെ മുന്നിലുള്ള ചോദ്യം, ഒരുമിച്ച് നമുക്ക് എത്രത്തോളം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും എന്നതാണ്. നമുക്ക് പുതിയൊരു പാത തുറക്കാന്‍ കഴിയുമോ? മിഡില്‍ ഈസ്റ്റിലെ ബന്ധങ്ങള്‍ ശാശ്വതമായി മാറ്റാന്‍ കഴിയുമോ? അതോ കാര്യങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങണോ, അത് നമ്മുടെ ഇഷ്ടമല്ല, പക്ഷേ അത് തീര്‍ച്ചയായും സംഭവിക്കാവുന്ന ഒന്നാണ്,’ വാന്‍സ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും കഴിഞ്ഞയാഴ്ച ഒപ്പുവച്ച പ്രാരംഭ കരാറിനെ തുടര്‍ന്നാണ് ഞായറാഴ്ചത്തെ ചര്‍ച്ചകള്‍. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും വാന്‍സിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇറാനുവേണ്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും മുഹമ്മദ് ബാഗര്‍ ഗാലിബാഫുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.