ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനി കാമ്പസിനുള്ളിലെ ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നതിനെത്തുടർന്ന്, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ്. ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ഡേകെയർ സെന്ററിലെ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
ഡേ കെയറിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിയെങ്കിലും അധികൃതർക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിഷയത്തിൽ കർണാടക ബാലാവകാശ കമ്മീഷൻ ഇടപെടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ എല്ലാ ഡേ കെയർ സെന്ററുകളുടെയും പ്രവർത്തനം കർശനമായി പരിശോധിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡേ കെയറുകളുടെ പട്ടിക ലഭ്യമാക്കി കൗൺസിൽ അംഗങ്ങൾ നേരിട്ടെത്തിയാകും പരിശോധന നടത്തുകയെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു. സാധാരണ പ്രവർത്തന ക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡേ കെയറുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പരാതികൾ ഉയർന്നാൽ കടുത്ത നടപടിയെടുക്കാനും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദേശം നൽകിയതിനൊപ്പം, ഇവിടുത്തെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾ കരയുമ്പോൾ വായടപ്പിക്കാനായി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുള്ളിൽ കയറ്റി ഇരുത്തുക, വാഷ്‌റൂമുകളിൽ പൂട്ടിയിടുക, ടോയ്‌ലറ്റ് ക്ലീനിംഗ് സ്പ്രേയർ ഉപയോഗിച്ച് വായിലേക്ക് നേരിട്ട് വെള്ളം അടിക്കുക തുടങ്ങിയ ഭീകരമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടത്.
‘ഈ ഗൗരവകരമായ വിഷയം നേരിട്ട് പരിശോധിച്ചുവരികയാണ്. പെട്ടെന്നുള്ള അറസ്റ്റുകളേക്കാൾ ഉപരിയായി, കുറ്റവാളികൾ രക്ഷപ്പെടാതിരിക്കുക എന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ആരെങ്കിലും അവരെ സഹായിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഈ സംഭവം ദീർഘകാലമായി നടക്കുന്നുണ്ടെങ്കിലോ, അത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരും. ആരെയും വെറുതെ വിടില്ല എന്ന കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.