• Mon. May 4th, 2026

24×7 Live News

Apdin News

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Byadmin

May 4, 2026


രേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വിവിധ മേഖലകളില്‍ അഭിമാനകരമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക രംഗത്തെ പുരോഗതി. ഇപ്പോള്‍ ബ്രിട്ടനെപ്പോലുള്ള വികസിത രാജ്യങ്ങളെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായിത്തീര്‍ന്നിട്ടുള്ള ഭാരതം മൂന്നാം സ്ഥാനത്തേക്ക് മുന്നേറുകയാണ്. ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് രാജ്യം മഹത്തായ ഈ നേട്ടം കൈവരിച്ചത്. സമീപകാലത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളും പശ്ചിമേഷ്യന്‍ യുദ്ധവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും മറികടക്കാന്‍ ഭാരതത്തിന് കഴിയുന്നു എന്നതിന്റെ തെളിവാണ് ഈ വര്‍ഷവും ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായ വന്‍ വര്‍ധന. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഭാരതത്തിന്റെ വിപണിയെ സാരമായി ബാധിച്ചിട്ടില്ല. ചരക്കുസേവന നികുതിയില്‍ വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രിലില്‍ 2.43 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒന്‍പത് ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിരവധി ഘടകങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി കാണാം. ഓട്ടോമൊബൈല്‍ രംഗത്തും ഡിജിറ്റല്‍ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. കാര്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടായി. വാഹന വിപണിയില്‍ വന്‍ ഉണര്‍വാണ് ദൃശ്യമാകുന്നത്. ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചതും വിപണിയിലെ പുതിയ മോഡലുകളുടെ സാന്നിധ്യവുമാണ് ഈ വളര്‍ച്ചയ്‌ക്കു പിന്നില്‍.

ഡിജിറ്റല്‍ ഇന്ത്യയുടെ കരുത്തായ യുപിഐ ഇടപാടുകളിലും വന്‍ വര്‍ദ്ധനവുണ്ടായി. സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ജനകീയമാകുന്നത് സമ്പദ്വ്യവസ്ഥയ്‌ക്ക് ഗുണകരമാണ്.

ഇതിന് അനുസൃതമായാണ് ജിഎസ്ടി വരുമാനത്തിലും വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നികുതി ഘടനയിലെ സുതാര്യതയും ബിസിനസ് രംഗത്തെ ഉണര്‍വുമാണ് നേട്ടത്തിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് ഒറ്റപ്പെട്ട നേട്ടമല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ ജിഎസ്ടി വരുമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നതായിരുന്നു. ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ്സ് കാലാവധി ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ വരുമാനം ചോര്‍ന്നുപോകാതിരിക്കാന്‍ കേന്ദ്രം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തു.

ജിഎസ്ടി ഘടനയ്‌ക്ക് പുറത്തുള്ള ഒരു അധിക കേന്ദ്ര നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലെ നികുതി വരുമാനം മാറ്റമില്ലാതെ നിലനിര്‍ത്താനാണ് കേന്ദ്രം ശ്രമിച്ചത്. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്തുന്നതിനായി 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയതാണ് കോമ്പന്‍സേഷന്‍ സെസ്സ്. ഔദ്യോഗികമായി 2022 ജൂണില്‍ കാലാവധി അവസാനിച്ചെങ്കിലും, കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എടുത്ത ഏകദേശം 2.7 ലക്ഷം കോടി രൂപയുടെ വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായി 2026 മാര്‍ച്ച് വരെ സെസ് പിരിക്കുന്നത് തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഏര്‍പ്പെടുത്തിയപ്പോഴും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ പാടില്ലെന്ന് ട്രംപ് ഭരണകൂടം പറഞ്ഞപ്പോഴും ഭാരതം അതിനു മുമ്പില്‍ കീഴടങ്ങിയില്ല. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിപണി തുറന്നു കൊടുക്കണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിച്ചു. ഈ സമയത്തൊക്കെ ദേശീയ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനൊപ്പം നില്‍ക്കാതെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് കുപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചെയ്തത്. ഭാരതത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് ട്രംപ് പറഞ്ഞപ്പോള്‍ യാതൊരു ആത്മാഭിമാനവുമില്ലാതെ അത് ഏറ്റുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ഒടുവില്‍ ഉഭയകക്ഷി വ്യാപാരത്തിലെ താല്പര്യം കണക്കിലെടുത്ത് അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടിവന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ഊര്‍ജ്ജ പ്രതിസന്ധിയാണെന്നും, സമ്പദ് വ്യവസ്ഥ തകരുമെന്നും പ്രതിപക്ഷം പ്രചരിപ്പിച്ചു. ഇതൊന്നും ശരിയല്ലന്ന് പിന്നീട് വ്യക്തമായി. ചരക്ക് സേവന നികുതിയിലെ വര്‍ധനവും സമ്പദ് വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലതയാണ് കാണിക്കുന്നത്.



By admin