ന്യൂഡൽഹി: ഷിക്കോപൂർ ഭൂമി തട്ടിപ്പ് കേസിൽ വയനാട് എംപി പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. റോബർട്ട് വാദ്രയുടെ ഉമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ 37.64 കോടി രൂപയിലധികം വിലമതിക്കുന്ന 43 സ്വത്തുക്കളണ് കണ്ടുകെട്ടിയത്.
കേസുമായി ബന്ധപ്പെട്ട് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സപ്ലിമെന്ററി പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു.
2018 സെപ്റ്റംബറിലാണ് കേസ് ആരംഭിക്കുന്നത്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര, ഹരിയാന മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ, റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫ്, പ്രോപ്പർട്ടി ഡീലർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി, വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2008 ഫെബ്രുവരിയിൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവിലെ ഷിക്കോഫൂരിൽ 3.5 ഏക്കർ സ്ഥലം ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്‌ക്ക് വാങ്ങിയതായി ഇഡി പറയുന്നു.തുടർന്ന് വാദ്രയുടെ കമ്പനി ആ ഭൂമി 58 കോടി രൂപയ്‌ക്ക് റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു.