കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്മക്കള്ക്കു തുല്യാവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടര്ച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്മക്കള്ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതിനു തടസമായി നിന്ന 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിര്‍ത്തലാക്കല്‍) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരന് ഉത്തരവില്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്ക്കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവിധ നിയമങ്ങള്‍ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിര്‍ത്തലാക്കല്‍) നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടര്ച്ചാവകാശ (ഭേദഗതി) നിയമവുമായി ചേര്‍ന്നു പോകുന്നില്ല. സെക്ഷന്‍ 3 അനുസരിച്ച് പാരമ്പര്യസ്വത്തില്‍ ആര്‍ക്കും ജന്മാവകാശമില്ലെന്നു പറയുമ്പോള്‍ സെക്ഷന്‍ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവര്‍ക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്.
എന്നാല്‍ 2005ലെ ഹിന്ദു പിന്തുടര്ച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തില്‍ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു തുടങ്ങിയ പുരാണത്തില്‍നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഈശ്വരന് ഉത്തരവ് തുടങ്ങുന്നത്. 10 ആൺമക്കൾക്ക് തുല്യമാണ് ഒരു മകൾ എന്ന സ്കന്ദപുരാണത്തില്‍നിന്നുള്ള വാക്യവും ഉത്തരവില്‍ ഉദ്ധരിച്ചിട്ടുണ്ട്.