തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനോടും തോമസ് കെ.തോമസിനോടും എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഇതേത്തുടര്‍ന്ന് ഇരുവരും പ്രമുഖ അഭിഭാഷകരുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി.
ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് എം.എല്‍.എ. സ്ഥാനത്ത് തുടരാനാവില്ല. കൂറുമാറ്റ നിരോധന നിയമ പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കുന്നതിന് അയോഗ്യത നേരിടേണ്ടിവരുമെന്നാണ് മന്ത്രിക്കും എം.എല്‍.എയ്ക്കും ലഭിച്ച നിയമോപദ്ദേശമെന്നാണ് സൂചന. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന് ഇവര്‍ക്ക് അയച്ച കത്തില്‍ പ്രഫുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളത്തിലെ എന്‍.സി.പി: എം.എല്‍.എമാര്‍ പവാറിനൊപ്പമാണെന്ന് തോമസ് കെ.തോമസ് പറഞ്ഞു.
ശരദ് പവാറിനൊപ്പം തുടരുന്ന രണ്ട് എം.എല്‍.എമാരും മേയ് 31 നുള്ളില്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ നേരത്തേയും ഇവര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍, ഇരുവരും അതിന് വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത്.
ഇരുവരും കടുത്ത പാര്‍ട്ടി അച്ചടക്കലംഘനമാണ് നടത്തിയതെന്നും വിശദീകരണം നല്‍കാത്ത പക്ഷം ഇരുവരെയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായും ഉടന്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കുമെന്നും കഴിഞ്ഞ നാലിന് അയച്ച കത്തില്‍ പറയുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി. സ്ഥാനാര്‍ഥികളായ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ക്ളോക്ക് അടയാളത്തിലാണ് മത്സരിച്ച് ജയിച്ചത്.
പിന്നീട് പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് അജിത് പവാറാണ് ഔദ്യോഗിക എന്‍.സി.പിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണപക്ഷമായ എന്‍.ഡി.എയ്ക്കൊപ്പമാണ് അജിത് പവാര്‍ വിഭാഗം. എന്നാല്‍, അതേ എന്‍.സി.പിയുടെ ഭാഗമായ ശശീന്ദ്രനും തോമസ് കെ.തോമസും എല്‍.ഡി.എഫില്‍ തുടരുന്നതിനെതിരേ പ്രതിപക്ഷം ഉള്‍പ്പടെ രംഗത്തുവന്നിരുന്നു. അതേസമയം, സംസ്ഥാനത്തെ എന്‍.സി.പി. എം.എല്‍.എമാര്‍ പവാറിനൊപ്പം തുടരുമെന്ന് തോമസ് കെ. തോമസ് പറഞ്ഞു. പവാറിനൊപ്പം തുടരുന്നവരില്‍ പലരും ക്ളോക്ക് ചിഹ്നത്തില്‍ ജയിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നോട്ടീസിനെ ഗൗരവമായി കാണുന്നില്ലെന്നും സംഘടന ഭരണഘടന പ്രകാരം അത് നിലനിൽക്കില്ലെന്നും അവഗണിക്കുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
സുനില്‍ ജെ. സണ്ണി