കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സിബിഐ, ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
തുടർന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പേര് പരാമർശമുള്ളവരെക്കൂടി എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ ഹർജിയിൽ ഷോൺ ജോർജ് കക്ഷിചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ, സിഎംആർഎൽ ഉദ്യോഗസ്ഥർ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെയുള്ള 13 കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹർജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.