• Sun. Jul 12th, 2026

24×7 Live News

Apdin News

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Byadmin

Jul 12, 2026


ടക്കുകിഴക്കന്‍ ഭാരതത്തിലെ ഏറ്റവും ഹരിതാഭമായ സംസ്ഥാനങ്ങളിലൊന്നായ മിസോറാം ഇന്ന് വികസനത്തിന്റെ പുതിയ അധ്യായമാണ് രചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ (എന്‍ഇസി) അടക്കം വിവിധ പദ്ധതികളുടെ പിന്തുണയോടെ ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, റോഡ് വികസനം, പ്രകൃതി സൗഹൃദ കാര്‍ഷികം എന്നീ മേഖലകളില്‍ ഒരേസമയം വലിയ മുന്നേറ്റമാണ് സംസ്ഥാനം കൈവരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഗ്രാമീണ ഉപജീവനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന വികസന കാഴ്ചപ്പാടാണ് മിസോറാമിനെ വേറിട്ടുനിര്‍ത്തുന്നത്.

മിസോറാമില്‍ മലനിരകളും താഴ്വരകളും അടങ്ങിയ ഭൂപ്രകൃതിയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഈ ഭൂമിശാസ്ത്രം വികസന പദ്ധതികള്‍ക്ക് വലിയ വെല്ലുവിളികളും സൃഷ്ടിക്കുന്നു. ആശുപത്രികള്‍, ഹോസ്റ്റലുകള്‍, റോഡുകള്‍, പൊതുസൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ഇവിടെ കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യവും സമയവും വേണ്ടിവരുന്ന പ്രവര്‍ത്തനങ്ങളാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നേറുകയാണ്.

ആരോഗ്യരംഗത്ത് പുതിയ പ്രതീക്ഷ

കൊളാസിബ് ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാനൊരുങ്ങുന്ന 100 കിടക്കകളുള്ള ജില്ലാ ആശുപത്രി മിസോറാമിലെ പ്രധാന പൊതുആരോഗ്യ പദ്ധതികളിലൊന്നാണ്. ഏകദേശം 18.60 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി. 2022 സപ്തംബര്‍ 23ന് ആരംഭിച്ച നിര്‍മാണം വിവിധ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയെങ്കിലും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

ഏകദേശം 7,171.56 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആശുപത്രി മൂന്ന് ബ്ലോക്കുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

ബ്ലോക്ക് എ ഇതിനകം പ്രവര്‍ത്തനക്ഷമമായി. ഒപി, ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, നേത്രവിഭാഗം, ഇഎന്‍ടി, ഡെന്റല്‍, ഫിസിയോതെറാപ്പി, എക്‌സ്-റേ, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

ബ്ലോക്ക് ബിയില്‍ ബ്ലഡ് ബാങ്ക്, ആധുനിക ലബോറട്ടറി, ഡയാലിസിസ് യൂണിറ്റ്, എന്‍ഡോസ്‌കോപ്പി, അള്‍ട്രാസൗണ്ട്, ലേബര്‍ റൂം, പിഐസിയു, സ്ത്രീ-പുരുഷ മെഡിക്കല്‍, സര്‍ജിക്കല്‍, ഓര്‍ത്തോപീഡിക് വാര്‍ഡുകള്‍ എന്നിവ സജ്ജമാകുന്നു.

ബ്ലോക്ക് സിയില്‍ ഫാര്‍മസി, എസ്ടിഐ ക്ലിനിക്, ഒഎസ്ടി സെന്റര്‍, എആര്‍ടി സെന്റര്‍, മെഡിക്കല്‍ റെക്കോര്‍ഡ് വിഭാഗം, സ്വകാര്യ കാബിനുകള്‍, ലോണ്ട്രി, അടുക്കള, കഫ്റ്റീരിയ എന്നിവ ഉള്‍പ്പെടുന്നു.

ആകെ കരാര്‍ തുകയില്‍ നിന്ന് 17.35 കോടിയിലധികം കരാറുകാരന് ഇതിനകം വിതരണം ചെയ്തു. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൊളാസിബ് ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദൂരെയുള്ള നഗരങ്ങളിലേക്ക് പോകാതെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

ആരോഗ്യരംഗ വികസനത്തിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസത്തിനും കേന്ദ്രസര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്‍കുകയാണ്. ഫാല്‍ക്കോണിലെ സോറം മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.

കേന്ദ്രസര്‍ക്കാരിന്റെ നോര്‍ത്ത് ഈസ്റ്റ് സ്പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സ്‌കീം (എന്‍ഇഎസ്ഐടിഎസ്) പദ്ധതിയുടെ ഭാഗമായി 20 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് രണ്ട് ഹോസ്റ്റലുകളും നിര്‍മ്മിച്ചത്. ഓരോ ഹോസ്റ്റലിനും 10 കോടി രൂപ വീതമാണ് ചെലവ്.

2021 ഒക്ടോബറില്‍ കരാര്‍ ഒപ്പുവെച്ച പദ്ധതിയില്‍ 80 വിദ്യാര്‍ത്ഥികള്‍ക്ക് വീതം താമസിക്കാവുന്ന ഹോസ്റ്റലുകള്‍, ജലവിതരണവും ശുചിത്വ സംവിധാനവും, വൈദ്യുതീകരണം, ഫയര്‍ ഫൈറ്റിങ് സംവിധാനം, മഴവെള്ള സംഭരണ ടാങ്ക്, റിട്ടെയ്‌നിങ് വാള്‍, സൈറ്റ് ഡെവലപ്മെന്റ്, എട്ട് പേര്‍ക്കുള്ള ലിഫ്റ്റ്, ജിം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2025 ജൂലൈയിലെ പൊതുമരാമത്ത് വകുപ്പിന്റെ (പിഡബ്ല്യുഡി) പ്രതിമാസ പുരോഗതി റിപ്പോര്‍ട്ട് പ്രകാരം രണ്ട് ഹോസ്റ്റലുകളുടെയും നിര്‍മ്മാണം 100 ശതമാനം പൂര്‍ത്തിയായി. പുതിയ ഹോസ്റ്റലുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കുന്നതോടൊപ്പം ദേശീയ മെഡിക്കല്‍ കമ്മിഷന്റെ (എന്‍എംസി) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഇത് സഹായകരമാകും.

പ്രകൃതിയുടെ സമ്പത്ത്, കര്‍ഷകരുടെ പ്രതീക്ഷ

മിസോറാമിന്റെ ഭൂപ്രകൃതിയില്‍ റോഡുകള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. മലനിരകളിലൂടെയുള്ള യാത്ര പലപ്പോഴും സമയമേറിയതും ദുഷ്‌കരവുമാണ്. ഈ പശ്ചാത്തലത്തിലാണ് 16.74 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തെന്‍സാവല്‍ സിയാല്‍സുക് റോഡ് പദ്ധതി ശ്രദ്ധേയമാകുന്നത്.

31.44 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതി 2025 ഒക്ടോബറില്‍ ആരംഭിച്ചു. 2027 ഏപ്രിലോടെ പൂര്‍ത്തിയാകുന്ന റോഡ് ഗ്രാമീണ മേഖലയെ പ്രധാന ഗതാഗത ശൃംഖലയുമായി കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും യാത്ര എളുപ്പമാക്കാനും വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനും ഈ റോഡ് സഹായകമാകും. നിര്‍മാണം പൂര്‍ത്തിയായ ശേഷം അഞ്ച് വര്‍ഷത്തെ പരിപാലനവും കരാറിന്റെ ഭാഗമാണെന്നത് പദ്ധതിയുടെ ദീര്‍ഘകാല ഗുണനിലവാരത്തിനുള്ള ഉറപ്പാണ്.

കൊളാസിബിലെ മുള വികസന പദ്ധതിയുടെ ഭാഗമായി വളര്‍ത്തുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള മുളന്തോട്ടം

മിസോറാമില്‍ മുള ഒരു സസ്യം മാത്രമല്ല, ജനജീവിതത്തിന്റെ ഭാഗമാണ്. വീടുകള്‍ മുതല്‍ കരകൗശല വസ്തുക്കള്‍ വരെ, ഭക്ഷണം മുതല്‍ വ്യവസായം വരെ, മുളയുടെ സാന്നിധ്യം സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും സമ്പദ്വ്യവസ്ഥയിലും വ്യക്തമാണ്.

കൊളാസിബ് ജില്ലയില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ (എന്‍ഇസി) സഹായത്തോടെ നടപ്പാക്കിയ ബാംബൂ ഡെവലപ്മന്റ് പ്രൊജക്ട് ഈ സാധ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. 93 കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഉയര്‍ന്ന ഗുണമേന്മയുള്ള ബുര്‍മ റുവ, റൗമി ഇനങ്ങളിലെ മുളത്തൈകള്‍ വിതരണം ചെയ്തു. തൈകള്‍ നല്‍കിയത് കൂടാതെ ശാസ്ത്രീയ പരിപാലനം, കൊയ്‌ത്ത്, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം എന്നിവയിലും പരിശീലനം നല്‍കി. മുള ഉപയോഗിച്ച് അഗര്‍ബത്തി സ്റ്റിക്കുകള്‍, ഫര്‍ണിച്ചര്‍, കരകൗശല വസ്തുക്കള്‍, ചാര്‍ക്കോള്‍ ബ്രിക്കറ്റുകള്‍, വിനാഗിരി എന്നിവ നിര്‍മ്മിക്കാം. ഭക്ഷ്യയോഗ്യമായ മുളത്തളിരുകള്‍ക്കും വിപണിയില്‍ ആവശ്യകതയുണ്ട്.

പരിസ്ഥിതിയുടെ കാവല്‍ക്കാരന്‍

മുളയുടെ ശക്തമായ വേര്‍വ്യവസ്ഥ മലപ്രദേശങ്ങളിലെ മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുകയും, മണ്ണൊലിപ്പും മണ്ണിടിച്ചിലും കുറയ്‌ക്കുകയും ചെയ്യുന്നു. ഇലകള്‍ സ്വാഭാവികമായി ചീഞ്ഞ് മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനാല്‍ രാസവളങ്ങളുടെ ഉപയോഗം കുറയുന്നു. കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്ത് ഓക്സിജന്‍ പുറന്തള്ളുന്ന സസ്യമായതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലും മുളക്ക് നിര്‍ണായക പങ്കുണ്ട്.

ഒരു ഭാഗത്ത് ആധുനിക ജില്ലാ ആശുപത്രി ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നു. മറ്റൊരു ഭാഗത്ത് മെഡിക്കല്‍ കോളജിലെ പുതിയ ഹോസ്റ്റലുകള്‍ ഭാവിയിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച പഠന-താമസ അന്തരീക്ഷം ഒരുക്കുന്നു. പുതിയ റോഡുകള്‍ ജനങ്ങളെയും വിപണിയെയും ബന്ധിപ്പിക്കുന്നു. അതോടൊപ്പം മുള വികസന പദ്ധതി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും പരിസ്ഥിതിക്ക് സംരക്ഷണവും നല്‍കുന്നു.

ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ നാല് മേഖലകളെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന സമീപനമാണ് മിസോറാമിന്റെ വികസന മാതൃകയെ ശ്രദ്ധേയമാക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവയെ പരസ്പരപൂരകങ്ങളായി കാണുന്ന സമീപനം സംസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്ക് ശക്തമായ അടിത്തറയൊരുക്കുന്നു.

മലനിരകളില്‍ വികസനം സൃഷ്ടിക്കുക എളുപ്പമല്ല. എന്നിരുന്നാലും ആസൂത്രിതമായ നിക്ഷേപവും ജനകേന്ദ്രിതമായ പദ്ധതികളും ഉണ്ടെങ്കില്‍ ദുര്‍ഘടമായ ഭൂപ്രദേശങ്ങളും വികസനത്തിന്റെ ഭൂപടത്തില്‍ തിളങ്ങുമെന്ന് മിസോറാം തെളിയിക്കുന്നു. ആശുപത്രിയും മെഡിക്കല്‍ കോളജ് ഹോസ്റ്റലും റോഡും മുളക്കൃഷിയും ചേര്‍ന്ന് എഴുതുന്ന ഈ പുതിയ കഥ, വടക്കുകിഴക്കന്‍ ഭാരതത്തിന്റെ വികസനയാത്രയിലെ ശ്രദ്ധേയമായ അധ്യായമാണ്.

ഫാല്‍ക്കോണിലെ സോറം മെഡിക്കല്‍ കോളജില്‍ നിര്‍മ്മിച്ച ആണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍

ജില്ലാ ആശുപത്രി: ചെലവ്: 18.60 കോടി, പുരോഗതി: 95%, വിസ്തീര്‍ണം: 7,171.56 ചതുരശ്ര മീറ്റര്‍, കിടക്കകള്‍: 100

മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍: ആകെ ചെലവ്: 20 കോടി, ബോയ്സ് ഹോസ്റ്റല്‍: 10 കോടി, ഗേള്‍സ് ഹോസ്റ്റല്‍: 10 കോടി, ഹോസ്റ്റല്‍ ശേഷി: 80 ബെഡുകള്‍ വീതം

റോഡ് പദ്ധതി: നീളം: 16.74 കിലോമീറ്റര്‍, ചെലവ്: 31.44 കോടി, പരിപാലനം: 60 മാസം

മുള വികസന പദ്ധതി: ഗുണഭോക്താക്കള്‍: 93 കര്‍ഷകര്‍
ഗ്രാമങ്ങള്‍: തിങ്തെഹ്, നോര്‍ത്ത് ചാള്‍ട്ട്ലങ്, ബൈരാബി
പ്രധാന ഇനങ്ങള്‍: ബുര്‍മ റുവ, റൗമി
ലക്ഷ്യം: വരുമാനം, തൊഴില്‍, പരിസ്ഥിതി സംരക്ഷണം

 

 



By admin