• Tue. Sep 15th, 2026

24×7 Live News

Apdin News

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

Byadmin

Sep 15, 2026


ഹസാരിബാഗ്, ജാർഖണ്ഡ്: എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രിക്സ് ഉച്ചകോടിയെ പാടിപ്പുകഴ്‌ത്തി മുൻ ധനകാര്യ-വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹ. മുന്‍കാലങ്ങളില്‍ വാജ് പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ പിന്നീട് മോദിയെ എതിര്‍ത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച് മത്സരിക്കുകയും മോദി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയും ചെയ്ത നേതാവാണ്. 2022ല്‍ രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ദ്രൗപതി മുര്‍മുവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു യശ്വന്ത് സിന്‍ഹ. പക്ഷെ അതിദയനീയമായി പരാജയപ്പെട്ടു. ഇപ്പോഴിതാ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ച മോദി സര്‍ക്കാരിന് അഭിനന്ദനവാക്കുകള്‍ ചൊരിയുകയാണ് യശ്വന്ത് സിന്‍ഹ.

ന്യൂദല്‍ഹിയില്‍ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിയെക്കുറിച്ച് മുൻ ധനകാര്യ-വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹ പറയുന്നത് ഇങ്ങനെയാണ്: “ഇതൊരു വിജയമായിത്തന്നെ കണക്കാക്കണം, കാരണം ക്ഷണിക്കപ്പെട്ട എല്ലാ രാഷ്‌ട്രത്തലവന്മാരും ഇതില്‍ പങ്കെടുത്തു…. രണ്ടാമത്തെ വിജയം, യോഗത്തിന് ശേഷം ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കാൻ സാധിച്ചു എന്നതാണ്. കഴിഞ്ഞ മെയ് മാസത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നപ്പോൾ, കാര്യമായ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഒരു സംയുക്ത പ്രസ്താവനയും പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥർ കഠിനമായി പരിശ്രമിച്ചതായും, ഒടുവിൽ സമവായത്തിലൂടെ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കപ്പെട്ടതായും കാണാം”- യശ്വന്ത് സിന്‍ഹ ഇങ്ങിനെ പറയുമ്പോള്‍ ബിജെപി ക്യാമ്പിലുള്ളവര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. അല്‍പനാള്‍ മുന്‍പ് വരെ ബിജെപി സര്‍ക്കാരിനെ പിച്ചിച്ചീന്താന്‍ തുനിഞ്ഞ യശ്വന്ത് സിന്‍ഹയാണോ ഇത് പറയുന്നതെന്ന് ബിജെപിക്കാര്‍ അന്യോന്യം ചോദിക്കുന്നു. തീര്‍ന്നില്ല പുകഴ്‌ത്തല്‍.

” മൂന്നാമതായി, എല്ലാ നേതാക്കളുമായും ഉഭയകക്ഷി ചർച്ചകൾ നടന്നു; എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഏറ്റവും പ്രധാനം. കൂടാതെ, ഇറാൻ പ്രസിഡന്റും ഇതിൽ പങ്കെടുത്തു… ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയ സമയത്ത്, ഇന്ത്യ ഒരു പരിധിവരെ ഒറ്റപ്പെട്ടതായോ അല്ലെങ്കിൽ അകലം പാലിക്കുന്നതായോ തോന്നിയിരുന്നു… ആ സാഹചര്യത്തിൽ, ഇറാൻ പ്രസിഡന്‍റിന്റെ സന്ദർശനവും സംയുക്ത പ്രസ്താവന രൂപീകരിക്കുന്നതിൽ അദ്ദേഹം വഹിച്ച സജീവ പങ്കും നിർണായകമായിരുന്നു… ഈ ഉച്ചകോടി നമ്മളെ (ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിലെ) നമ്മുടെ യഥാർത്ഥ നിലപാടിലേക്ക് ഫലപ്രദമായി തിരികെ കൊണ്ടുവന്നിരിക്കുന്നു… ഗാസയിലോ ലെബനനിലോ ഇസ്രായേൽ നടത്തുന്ന നടപടികൾ അപലപിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സംതൃപ്തി നൽകുന്ന കാര്യമാണ്.”- യശ്വന്ത് സിന്‍ഹ പറയുന്നു.

“ചൈനയെ അന്ധമായി വിശ്വസിക്കാൻ കഴിയില്ല എന്നത് എന്റെ ഉറച്ച വിശ്വാസമാണ്. ചൈന നിരന്തരം ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ചർച്ചകൾ തുടരാമെങ്കിലും, വിശ്വാസം അർഹിക്കുന്നില്ല. ചർച്ചകളെ സംബന്ധിച്ചിടത്തോളം, ഇന്ത്യ തന്റെ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചതായും ചൈനയും അവരുടെ ആശങ്കകൾ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ ചില കയ്‌പേറിയ അനുഭവങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ടാകാം. ഉഭയകക്ഷി ചർച്ചകളിലെ നടപടികളിലുള്ള അതൃപ്തി മൂലമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതെന്ന് ചിലർ കരുതുന്നു. മൊത്തത്തിൽ പറഞ്ഞാൽ, ഈ സാഹചര്യത്തെ ഗ്ലാസ് പകുതി നിറഞ്ഞതായോ അല്ലെങ്കിൽ പകുതി ഒഴിഞ്ഞതായോ കാണാവുന്നതാണ്… ഇന്ത്യ തന്റെ പങ്ക് വളരെ വിജയകരമായി നിർവഹിച്ചു, അധ്യക്ഷ പദവിയിലുള്ള കടമകൾ ഫലപ്രദമായി നിറവേറ്റി. തർക്കവിഷയങ്ങളായ പല കാര്യങ്ങളെയും എല്ലാ കക്ഷികൾക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കാൻ നമുക്ക് സാധിച്ചു…” – യശ്വന്ത് സിന്‍ഹ പറയുന്നു.

22 വര്‍ഷത്തോളം ബിജെപിയില്‍ ഇരുന്ന യശ്വന്ത് സിന്‍ഹ 2018ലാണ് ബിജെപി വിട്ടത്. 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. വാജ് പേയി പ്രധാനമന്ത്രിയായ ബിജെപി സര്‍ക്കാരില്‍ 1998 മുതല്‍ 2002 വരെ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ വിദേശകാര്യമന്ത്രിയുമായി.



By admin