
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.
നിരവധി പേർക്ക് പരുക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായും പരുക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ ഉടൻതന്നെ പ്രത്യേക സുരക്ഷാസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.