
നാഗ്പൂര്‍: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം അധിനിവേശത്തിന്റെ അടയാളങ്ങളെ തുടച്ചുനീക്കുന്ന വലിയ പ്രക്രിയയുടെ ഭാഗമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവും ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിത അധ്യക്ഷനുമായ സുരേഷ് ജോഷി(ഭയ്യാജി) പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിനുശേഷമുണ്ടായ പരിവര്‍ത്തന പരിശ്രമങ്ങളുടെ തുടര്‍ച്ചയാണത്. മുഗള്‍ സാമ്രാജ്യം വീണതോടെ ഒരു പോരാട്ട കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ വരവായി. എന്നാല്‍ ശിവാജിയുടെ കാലത്ത് തുടങ്ങിയ മാറ്റത്തിന്റെ തുടര്‍ച്ച അവസാനിച്ചില്ലെന്ന് രാമക്ഷേത്രനിര്‍മാണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച മഹത് വ്യക്തികളെ ആദരിക്കാന്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതിയുടെ നേതൃത്വത്തില്‍ രേശിംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ക്ക് ഒരു കുറവുമില്ല. എല്ലായിടത്തും രാമക്ഷേത്രങ്ങളുമുണ്ട്. എന്നിട്ടും എന്തിനാണ് അയോദ്ധ്യയില്‍ എന്ന ഒരു ചോദ്യം ചിലപ്പോഴൊക്കെ ഉയര്‍ന്നിട്ടുണ്ട്. അപമാനത്തിന്റെ കളങ്കം മായ്‌ക്കാതെ ദേശീയത എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നത് തന്നെയാണ് അതിനുത്തരം. ഈ ക്ഷേത്രം അയോദ്ധ്യയിലെ മാത്രമല്ല, മുഴുവന്‍ ഭാരത വാസികളുടെയും അഭിമാനമാണെന്ന് ഭയ്യാജി പറഞ്ഞു.
ആയിരം വര്‍ഷം നിലനില്‍ക്കുന്ന ക്ഷേത്രമെന്നതാണ് തങ്ങള്‍ക്ക് മുന്നില്‍ വന്ന ആശയമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. രാമേശ്വരം, മധുര, തഞ്ചാവൂര്‍, കൊണാര്‍ക്ക് എന്നിവ 1,000 വര്‍ഷം പഴക്കമുള്ളതാണെന്ന് അറിയാം. ചിലത് അതിലേറെയും വര്‍ഷത്തെ പഴക്കമുള്ളതാണ്. ആയിരം വര്‍ഷം നിലനില്‍ക്കണമെങ്കില്‍ ഇരുമ്പ് പാടില്ലെന്ന ചിന്ത വന്നു. ഒരു ഗ്രാം ഇരുമ്പ് പോലും ഉപയോഗിക്കാതെയാണ് ക്ഷേത്രം നിര്‍മിച്ചത്. സിമന്റ് 150 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഭൂമിക്ക് മുകളിലോട്ടുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇല്ല, ഭൂമിക്ക് താഴെ കോണ്‍ക്രീറ്റ് ഉണ്ടെങ്കില്‍ത്തന്നെ അതില്‍ സിമന്റിന്റെ അളവ് വളരെ കുറവാണ്. പിന്നെങ്ങനെ കല്ലുകള്‍ കൂട്ടിയോജിപ്പിക്കുമെന്ന ചിന്ത വന്നു. കല്ലിന്റത്രയും ആയുസ് ചെമ്പിനുമുണ്ടെന്നറിഞ്ഞാണ് ആ വഴി ചിന്തിച്ചത്. എന്നാല്‍ ഇതിന് പൂര്‍വമാതൃകകളില്ല. പഠനമില്ല. പുസ്തകങ്ങളില്ല.. ഈ പ്രവര്‍ത്തനമൊക്കെ രാമക്ഷേത്രത്തില്‍ സംഭവിച്ചു.
ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം എല്‍ ആന്‍ഡ് ടി ഏറ്റെടുത്തു. 6,000 കരകൗശല വിദഗ്ധര്‍ രാപ്പകല്‍ പണിയെടുത്തു. സമൂഹത്തിന്റെ പണം കൊണ്ടാണ് പൂര്‍ണമായും ക്ഷേത്രം പൂര്‍ത്തിയാക്കിയത്. 42 ദിവസത്തിനുള്ളില്‍ 10 കോടി ആളുകളാണ് തുക സമര്‍പ്പിച്ചത്. ഒരു ലക്ഷം പ്രവര്‍ത്തകര്‍ ഇതിനായി വീടുകള്‍ കയറിയിറങ്ങി. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി 42 ദിവസത്തിനുള്ളില്‍ 3,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു, ചമ്പത് റായി പറഞ്ഞു.
പൂജനീയ ഡോക്ടര്‍ജിയുടെ അനുഗ്രഹമാണ് ഈ ആദരവെന്ന് ഗോവിന്ദ ദേവ് ഗിരി മഹാരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രചോദനം 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അതിന്റെ ബലത്തിലാണ് അസാധ്യമെന്ന് കരുതിയത് നമ്മള്‍ സാധ്യമാക്കിയത്. എന്നാല്‍ ഇത് നമ്മുടെ അവസാന ലക്ഷ്യമല്ല. നമ്മള്‍ രാമരാജ്യം സാധ്യമാക്കണം, അദ്ദേഹം പറഞ്ഞു.