• Sat. Jun 27th, 2026

24×7 Live News

Apdin News

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Byadmin

Jun 27, 2026



ന്യൂജഴ്സി: ലോകകപ്പ് ഫുട്ബോള്‍ 2026ലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അന്ത്യത്തിലേക്ക്. ഇന്ന് രാത്രി 2.30 മുതല്‍ നാളെ രാവിലെ വരെ നടക്കുന്ന മത്സരങ്ങളോടെ ഇത്തവണത്തെ പ്രാഥമിക റൗണ്ട് പൂര്‍ത്തിയാകും. വമ്പന്‍ ടീമുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും അണിനിരക്കുന്ന ഗ്രൂപ്പ് എല്ലിലാണ് അവസാന വട്ട മത്സരങ്ങളില്‍ വലിയ പിരിമുറുക്കം. ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗലോ കൊളംബിയയോ ജേതാക്കളാകുക എന്നേ തീരുമാനമാകാനുള്ളൂ. അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പ് ജെയില്‍ രണ്ടാം സ്ഥാനക്കാരാകന്‍ ഓസ്ട്രിയ-അള്‍ജീരിയ പോരാട്ടം കടുപ്പത്തിലാകും.

രാത്രി 2.30ന് ന്യൂജഴ്സിയിലാണ് ഇംഗ്ലണ്ടിന്റെ അവസാന റൗണ്ട് പോരാട്ടം. എതിരാളികള്‍ പാനമ. ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. പാനമയുടെ മുന്നോട്ടുള്ള പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഘാനയ്‌ക്കും നാല് പോയിന്റുണ്ട്. ഇംഗ്ലണ്ട്-പാനമ പോരിന്റെ അതേ സമയത്ത് തന്നെ ഫിലാഡല്‍ഫിയയില്‍ ക്രൊയേഷ്യ-ഘാന പോരാട്ടം നടക്കും. ഏത് വിധത്തിലും സ്ഥാനങ്ങള്‍ മാറിമറിയാമെന്നതാണ് ഈ ഗ്രൂപ്പിലെ സ്ഥിതിഗതികള്‍. ചിലപ്പൊള്‍ ക്രൊയേഷ്യ വരെ മുന്നിലെത്തിയേക്കും ഘാനയ്‌ക്കും സാധ്യതയുണ്ട്. ജയിച്ചാല്‍ ഇംഗ്ലണ്ട് തന്നെയായിരിക്കും മുന്നിലെന്ന് സംശയമില്ല.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗല്‍ ഇത്തവണ നേരിടുന്ന വലിയ പരീക്ഷ നാളെ വെളുപ്പിന് അഞ്ചിന് നടക്കും. കൊളംബിയക്കെതിരായ മത്സരം നടക്കുന്നത് മയാമിയിലാണ്. ഇതില്‍ ജയിച്ചാല്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജേതാക്കളാകും. കഴിഞ്ഞ മത്സരത്തിലെ ജയത്തിലൂടെ പോര്‍ച്ചുഗല്‍ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഈ മത്സരം നടക്കുന്നതിനൊപ്പം അറ്റ്ലാന്റയില്‍ ഉസ്ബക്കിസ്ഥാനെ കോംഗോ നേരിടും. ജയിക്കാന്‍ സാധിച്ചാല്‍ നാല് പോയിന്റ് സ്വന്തമാക്കി മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കയറിപറ്റാന്‍ കോംഗോയ്‌ക്ക് സാധിച്ചേക്കും. ഉസ്ബക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായ ടീം ആണ്.

നാളെ രാവിലെ 7.30നാണ് ഗ്രൂപ്പ് ജെയിലെ പോരാട്ടങ്ങള്‍. ഡാളസില്‍ അര്‍ജന്റീന ജോര്‍ദാനെ നേരിടുമ്പോള്‍ കന്‍സാസ് സിറ്റിയില്‍ ഓസ്ട്രിയ-അള്‍ജീരിയ മത്സരം നടക്കും. ഈ മത്സരം ജയിക്കുന്നവര്‍ റണ്ണറപ്പുകളായി നോക്കൗട്ട് ഉറപ്പിക്കും. സമനിലയിലായാല്‍ ഓസ്ട്രിയ രണ്ടാം സ്ഥാനക്കാരാകും. അള്‍ജീരിയ മികച്ച മൂന്നാം സ്ഥാനക്കാരാകാന്‍ കാത്തിരിക്കേണ്ടിവരും.

By admin