ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‍യെ കാണാനെത്തിയവരുടെ മുദ്രാവാക്യം വിളികളിൽ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു. വേളാങ്കണ്ണി ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ വിജയ് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് ആയിരങ്ങൾ ഒഴുകിയെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിന് മുന്നോടിയായി വിജയ് വിവിധ മതാരാധനാലയങ്ങളിൽ സന്ദർശനം നടത്തി വരികയാണ്. വേളാങ്കണ്ണി പള്ളിയും നാഗപട്ടണത്തെ നാഗൂർ ദർഗയും സന്ദർശിക്കുമെന്നാണ് അഭ്യൂഹങ്ങളുയർന്നത്. വിവരത്തെ തുടർന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെ ആയിരങ്ങൾ തടിച്ചുകൂടി. നിടിവികെ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വൻജനാവലി പ്രദേശത്ത് തമ്പടിച്ചത്. നിശബ്ദത പാലിക്കണമെന്നും സ്ഥലത്ത് ആൾക്കൂട്ടം ഒഴിവാക്കണമെന്നും വേളാങ്കണ്ണി പള്ളി അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കി. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും ഷിർദ്ദി സായി ബാബ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് സ്വകാര്യ വിമാനത്തിലെത്തിയാണ് വിജയ് സന്ദർശനം നടത്തിയത്. ടിവികെ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് വിജയ് തിരുച്ചെന്തൂർ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ ഷാളും വേലും പൂർണകുംഭവും നൽകിയാണ് ആദരിച്ചത്.
താരത്തിന്റെ സന്ദർശന വിവരമറിഞ്ഞ് വൻ ജനാവലിയാണ് അവിടെയും തടിച്ചുകൂടിയത്. അടുത്തിടെ തിരുച്ചിറപ്പള്ളിയിലെത്തിയപ്പോൾ സെയ്ന്റ് ആന്റണീസ് പള്ളിയും നൂറുൽ ഹുദ പള്ളിയും അദ്ദേഹം സന്ദർശിച്ചിരുന്നു.