ദില്ലി: പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ ലോക്‌സഭയിൽ വിദേശകാര്യ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിനിടെ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു.
ഏപ്രിൽ 22 നും ജൂൺ 17നുമിടയിൽ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ല. മെയ് 9 ന് യുഎസ് വൈസ്പ്രസിഡൻ്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിരിക്കുമെന്ന് മോദി അദ്ദേഹത്തോട് വ്യക്തമാക്കിയതാണ്. അതാണ് യാഥാർത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.