
ആലപ്പുഴ: വിഷു ദിനത്തിൽ കുട്ടനാടൻ ജനതയ്‌ക്ക് സ്നേഹസമ്മാനവുമായി നടൻ മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും. കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ശാന്തിതീർത്ഥം പദ്ധതിയുടെ ഭാഗമായി മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ പ്ലാന്റുകൾ പ്രവർത്തനമാരംഭിച്ചു.വിശ്വശാന്തി ഫൗണ്ടേഷനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സോളാർ ഊർജ്ജത്തിലാണ് ഈ ഓട്ടോമേറ്റഡ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. വൈദ്യുതി തടസ്സങ്ങൾ ബാധിക്കാതെ തന്നെ ജനങ്ങൾക്ക് സുഗമമായി വെള്ളം ശേഖരിക്കാൻ ഇതിലൂടെ സാധിക്കും. കുട്ടനാട്ടിലെ തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കായി സമർപ്പിക്കുന്ന വിഷുക്കൈനീട്ടമാണ് ഈ പദ്ധതിയെന്ന് മോഹൻലാൽ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ഏപ്രിൽ 14 വിഷു ദിനത്തിൽ തന്നെ പ്ലാന്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ആയിരത്തോളം കുടുംബങ്ങൾക്ക് തണലായി പദ്ധതി കണ്ടങ്കരി, മുരിക്കോൽ മുട്ട, നെടുമുടി വാർഡുകളിലെ പ്രദേശവാസികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം ആയിരത്തോളം കുടുംബങ്ങളിലെ നാലായിരത്തിലധികം ആളുകൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും. കൂടാതെ ഓരോ കുടുംബത്തിനും പ്രതിദിനം 20 ലിറ്റർ കുടിവെള്ളം പ്ലാന്റുകളിൽ നിന്ന് സൗജന്യമായി ലഭിക്കും.