• Thu. Aug 27th, 2026

24×7 Live News

Apdin News

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Byadmin

Aug 27, 2026


തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന അത്യന്തം അധിക്ഷേപകരവും പ്രകോപനപരവുമായ പരാമർശം കേരളത്തിന്റെ മതവിശ്വാസങ്ങളെയും കോടിക്കണക്കിന് അയ്യപ്പഭക്തരുടെയും വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വ്യക്തിക്ക് ഏത് വിഷയത്തിലും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു മതവിശ്വാസത്തെയും ആരാധനാമൂർത്തികളെയും സ്ത്രീത്വത്തെയും അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല. പ്രത്യേകിച്ച് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സംബന്ധിച്ച് ലൈംഗിക അധിക്ഷേപത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും .

സണ്ണി എം. കപിക്കാട് ശബരിമല വിഷയത്തിൽ മുമ്പും വിശ്വാസികൾക്കെതിരായ നിലപാടുകൾ സ്വീകരിച്ചിടുണ്ട് . 2018-ലെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വിവിധ വിഷയങ്ങളിലും അദ്ദേഹം പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ പുറത്തുവരുന്ന പരാമർശവും ഒറ്റപ്പെട്ട ഒരു വാക്കുപിഴയായി മാത്രം കാണാൻ കഴിയില്ല .

ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. സണ്ണി എം. കപിക്കാട് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയുടെ പൂർണ്ണ വീഡിയോയും പ്രസംഗത്തിന്റെ സാഹചര്യവും പരിശോധിച്ച്, നിയമ നടപടി സ്വീകരിക്കണം. അതോടൊപ്പം, ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് പിന്നിൽ കേരളത്തിൽ മതവിദ്വേഷമോ വിശ്വാസികൾക്കിടയിൽ സംഘർഷമോ സൃഷ്ടിക്കാനുള്ള ഏതെങ്കിലും സംഘടിത ശ്രമമുണ്ടോ എന്നും സംശയക്കുന്നു

പ്രസ്താവന ഒറ്റപ്പെട്ടതാണോ, അതോ തുടർച്ചയായ ഒരു ആശയപ്രചാരണത്തിന്റെ ഭാഗമാണോ എന്നതും പരിശോധിക്കേണ്ടത് സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്വമാണ്. അയ്യപ്പഭക്തരുടെ വിശ്വാസത്തെ അപമാനിക്കുന്നതും മാളികപ്പുറത്തമ്മയെ ലൈംഗികമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. വിശ്വാസത്തിനെതിരെ അഭിപ്രായം പറയുന്നതും വിശ്വാസത്തെ അധിക്ഷേപിക്കുന്നതും രണ്ടും രണ്ടാണ്. വിമർശനത്തിനും അധിക്ഷേപത്തിനും ഇടയിലുള്ള അതിർത്തി എല്ലാവരും പാലിക്കണം.

ഈ വിഷയത്തിൽ ബിജെപി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയ്‌ക്കെതിരെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകുകയും, പ്രസ്താവനയുടെ ഉള്ളടക്കം പരിശോധിച്ച് നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനാമൂർത്തികളെയും വിശ്വാസങ്ങളെയും അധിക്ഷേപിക്കാൻ അനുവദിക്കരുത്. കേരളത്തിൽ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.



By admin