• Thu. Jun 18th, 2026

24×7 Live News

Apdin News

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Byadmin

Jun 18, 2026



മാപ്പിള കലാപകാലത്ത്, ബ്രിട്ടീഷുകാര്‍ ഹ്രസ്വകാല സൈനിക സേവനത്തിന് ശേഷം നാട്ടിലേക്ക് അയച്ച സൈനികരെ അണിനിരത്തി മതനേതാക്കള്‍ വലിയ തോതിലുള്ള അക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സമയത്ത്, സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ പ്രതിരോധം നയിച്ചത് മേജര്‍ ജനറല്‍ ഷാബേഗ് സിങ് ആയിരുന്നു. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ വരുന്നത് അപകടകരമാണ്. അഗ്‌നിവീരര്‍, സേവനം പൂര്‍ത്തിയാക്കിയ ശേഷം, ദേശവിരുദ്ധ ഘടകങ്ങളുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍, ആര്‍എസ്എസിന് എന്തെങ്കിലും പദ്ധതിയുണ്ടോ?

ഇത് തീര്‍ച്ചയായും ഗുരുതരമായ കാര്യമാണ്, നാമെല്ലാവരും ഇതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നമ്മുടെ സായുധ സേനകള്‍ക്ക് ശക്തമായ ദേശസ്‌നേഹ പാരമ്പര്യമുണ്ട്. ആ പാരമ്പര്യം കൂടുതല്‍ ശക്തിപ്പെടുത്തണം. അഗ്‌നിവീരരുടെ കാര്യത്തിലും ഇതേ തത്വം ബാധകമാകണം. എങ്കിലും, ഇത് പ്രാഥമികമായി സര്‍ക്കാര്‍ പരിധിയില്‍ വരുന്ന കാര്യമാണ്. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍, അല്ലെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും, സൈനിക കാര്യങ്ങളില്‍ ഇടപെടുന്നില്ല. സായുധ സേന അത്തരം സ്വാധീനങ്ങള്‍ക്ക് അതീതവുമായിരിക്കണം.

സൈന്യം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടരുത്. അതേസമയം, സമൂഹത്തിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ നിന്നും ഭിന്നതകളില്‍ നിന്നും അത് മാറിനില്‍ക്കണം. രാഷ്‌ട്രവും കടമയും പരമപ്രധാനമാണെന്ന് മനസ്സിലാക്കി സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം. നമ്മുടെ സായുധ സേനയ്‌ക്ക് ഇതിനകം അത്തരമൊരു പാരമ്പര്യമുണ്ട്.

അഗ്‌നിവീരര്‍ക്കായി ഒരു പ്രത്യേക സംഘടനാ തന്ത്രത്തിന്റെ ആവശ്യമില്ല. എങ്കിലും, സായുധ സേനയില്‍ ചേരുന്നതിന് മുമ്പു തന്നെ യുവാക്കളെ തയാറാക്കാന്‍ നമുക്ക് കഴിയും. അത്തരം തയാറെടുപ്പിന് അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് ആര്‍എസ്എസ് ശാഖകള്‍. സമൂഹത്തിലുടനീളം ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ വിശാല ലക്ഷ്യം. അഗ്‌നിവീറുകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി രൂപപ്പെടുത്തുന്നത് ഉചിതമല്ല. പകരം, രാജ്യത്തെ ഓരോ ചെറുപ്പക്കാരെയും ഭാവിയിലെ അഗ്‌നിവീറായി കാണുകയും അവര്‍ക്ക് ദിശാബോധവും മൂല്യങ്ങളും നല്‍കുകയും വേണം. അതിനാണ് സംഘം ശ്രമിക്കുന്നത്.

ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍, ആര്‍എസ്എസിന്റെ ഏത് പ്രധാന ആശയങ്ങളാണ് കാലത്തിന്റെ പരീക്ഷണത്തെ ഏറ്റവും വിജയകരമായി നേരിട്ടത് ?

അടിസ്ഥാന മൂല്യങ്ങളും ശാശ്വത തത്വങ്ങളുമാണ് കാലത്തിന്റെ പരീക്ഷണത്തെ ഏറ്റവും വിജയകരമായി നേരിട്ടത്. അവ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച എണ്ണമറ്റ വ്യക്തികളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്.

ബാഹ്യ കാര്യങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തി. ഉദാഹരണത്തിന്, ഗണവേഷം മാറി. പരിപാടികളും പ്രവര്‍ത്തനങ്ങളും പരിഷ്‌കരിച്ചു. ഉള്ളടക്കം മാറിയില്ലെങ്കിലും ആവിഷ്‌കരിക്കുന്ന രീതികള്‍ മാറി. രീതിശാസ്ത്രത്തിലെ ഇത്തരം മാറ്റങ്ങള്‍ സംഘത്തിന്റെ സാധാരണ സ്വഭാവമാണ്.

എന്നാല്‍, അടിസ്ഥാന തത്വങ്ങളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാനം ഒരു ഹിന്ദു രാഷ്‌ട്രമാണ്, ഹിന്ദു എന്നത് കേവലം മതമല്ല, മറിച്ച് സാംസ്‌കാരികവും നാഗരികവുമായ തനിമയാണ് എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. സംഘടിത സമൂഹമില്ലാതെ ഒരു ദേശീയമുന്നേറ്റത്തിനും പൂര്‍ണ്ണ വിജയം സാധ്യമല്ലെന്നും സംഘം കരുതുന്നു.

അത്തരമൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന്, സ്വന്തം ജീവിതത്തിലൂടെ മാതൃകകളാകുന്ന നിസ്വാര്‍ത്ഥ സേവകരുടെ നിര രാജ്യവ്യാപകമായി ഉണ്ടായിരിക്കണം. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും അവര്‍ സമൂഹത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. സമാജപരിവര്‍ത്തനമില്ലാതെ വ്യവസ്ഥാ പരിവര്‍ത്തനം സാധ്യമല്ല. വ്യക്തി നിര്‍മാണത്തിലൂടെയും സേവനത്തിലൂടെയും സാമൂഹിക പരിവര്‍ത്തനം കൈവരിക്കാനാകും. ഇതാണ് അടിസ്ഥാനം.

ആര്‍ക്കെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. മാറ്റത്തിനനുസരിച്ച് വളരെ വേഗത്തില്‍ പൊരുത്തപ്പെടുന്ന ഒരു സംഘടനയാണ് ആര്‍എസ്എസ്. ഭാരതം ഹിന്ദുരാഷ്‌ട്രമാണ് എന്ന അടിസ്ഥാന തത്വം ഒഴിച്ച് മറ്റെന്തും മാറാം.

പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായി കണക്കാക്കപ്പെടുന്നു. ഉറുദുവിനെ ഭാരതീയ ഭാഷയായി കണക്കാക്കാമെങ്കില്‍, ഇംഗ്ലീഷിനെയും അങ്ങനെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ട്? മൂല്യങ്ങളും സംസ്‌കാരങ്ങളും സ്വാംശീകരിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. മാത്രമല്ല, ശാസ്ത്രീയ വിദ്യാഭ്യാസം പ്രധാനമായും ഇംഗ്ലീഷിലാണ് നടക്കുന്നതും. അത്തരമൊരു സമീപനം ശാസ്ത്രീയ പുരോഗതിയെ സഹായിക്കില്ലേ?

ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണ്. അത് ഒരു വിമര്‍ശനമല്ല, വസ്തുത മാത്രമാണ്. ഉറുദു വികസിച്ചത് പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയുമൊക്കെ വിപണികളിലും സാമൂഹിക ഇടപെടലുകളിലുമാണ്. ഖാരി ബോലി, അവധി, ബ്രജ് തുടങ്ങിയ പ്രാദേശിക ഭാഷകളുമായുള്ള പേര്‍ഷ്യന്‍ ഇടപെടലിലൂടെയാണ് ഇത് ഉയര്‍ന്നുവന്നത്. ഇത് ഭാരതത്തിന്റെ മണ്ണില്‍ നിന്നാണ് ഉത്ഭവിച്ചത്. മറുവശത്ത്, ഇംഗ്ലണ്ടിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഒരു ഭാഷയോടും നമുക്ക് ശത്രുതയില്ല. പക്ഷേ, അത് നമ്മുടെ ഭാഷയല്ലാത്തപ്പോള്‍ അതിനെ സ്വന്തം ഭാഷ എന്ന് വിശേഷിപ്പിക്കേണ്ടതുണ്ടോ? ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ പഠിക്കട്ടെ. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും നമുക്ക് നല്ല ആശയങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ അതിന്റെ അര്‍ത്ഥം അടിസ്ഥാന മൂല്യങ്ങള്‍ മാറ്റണമെന്നല്ല.

രാജ്യങ്ങളുടെ വൈവിധ്യത്തില്‍ ഒരു സവിശേഷ സൗന്ദര്യമുണ്ട്. ഓരോ രാജ്യത്തിനും സ്വാഭാവികമായി ഉയര്‍ന്നുവന്ന അടിസ്ഥാന സ്വഭാവങ്ങളുണ്ട്. ഇവ കൃത്രിമമല്ല; പാരമ്പര്യത്തിലൂടെ പരിണമിച്ചതാണ്. അത്തരം വൈവിധ്യങ്ങളെ ബഹുമാനിക്കുകയും വിലമതിക്കുകയും വേണം. പുറത്തുനിന്നുള്ള രീതികള്‍ സ്വീകരിക്കുന്നത് തെറ്റല്ല. ഇന്ന് നമ്മളില്‍ പലരും മുന്‍ തലമുറകളെ അപേക്ഷിച്ച് വ്യത്യസ്തമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. 1971 ല്‍ തിരുവനന്തപുരത്ത് സര്‍വകലാശാലാ യുവജനോത്സവത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ആദ്യമായി കേരളത്തിലെത്തിയത്. ആ സമയത്ത്, എന്റെ പ്രദേശത്ത്, കോളജില്‍ മിക്കവരും പാന്റ്‌സാണ് ധരിച്ചിരുന്നത്. ഇവിടെ ഇത്രയധികം ആളുകള്‍ മുണ്ട് ധരിച്ചിരിക്കുന്നത് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. അത് പ്രാദേശിക സംസ്‌കാരത്തിന്റെ സ്വാഭാവികതയായിരുന്നു. അതിനെ ഞങ്ങള്‍ അഭിനന്ദിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കാം, അത്തരം മാറ്റങ്ങള്‍ തികച്ചും സ്വാഭാവികമാണ്. അതിനര്‍ത്ഥം നമ്മുടെ കുടുംബവ്യവസ്ഥയെയോ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയോ മാറ്റണമെന്നല്ല.

സ്വാംശീകരണത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ എന്ത് സ്വാംശീകരിക്കണം, എന്ത് സ്വാംശീകരിക്കരുത് എന്നെല്ലാം ശ്രദ്ധാപൂര്‍വ്വം തീരുമാനിക്കണം. ശാശ്വതവും അടിസ്ഥാനപരവുമായ തത്വങ്ങള്‍ മാറ്റത്തിന് വിധേയമല്ല. വിദേശ ആശയങ്ങള്‍ ഉപയോഗിച്ച് അതിനെ മാറ്റില്ല. ആ ആശയങ്ങള്‍ മോശമായതുകൊണ്ടല്ല, മറിച്ച് നമ്മുടെ മൂല്യങ്ങള്‍ നമ്മള്‍ ആരാണെന്ന് നിര്‍വചിക്കുന്നു എന്നതിനാലാണ്.

കേരളത്തില്‍, ഹിന്ദുക്കളായോ ആര്‍എസ്എസിനെയോ ബിജെപിയെയോ പിന്തുണക്കുന്നവരായോ പരസ്യമായി പറയുന്നവര്‍ പലപ്പോഴും ഒറ്റപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ മതേതരമെന്ന് പറയുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ സംഘടനകളില്‍ നിന്നും വിവേചനവും സമ്മര്‍ദ്ദവും നേരിടുന്നു. അത്തരം വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ആര്‍എസ്എസിന് എന്തെങ്കിലും പദ്ധതികളുണ്ടോ?

കേരളത്തില്‍ നിങ്ങള്‍ വിവരിക്കുന്ന സാഹചര്യം മുമ്പ് മറ്റ് സ്ഥലങ്ങളിലും നിലവിലുണ്ടായിരുന്നു. ബംഗാളിലും സമാനമായ സാഹചര്യമായിരുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ആസാമിലും ഇതായിരുന്നു സ്ഥിതി. മഹാരാഷ്‌ട്രയില്‍ പോലും, പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കാലക്രമേണ ഇതെല്ലാം മാറി. സംഘം ഏതെങ്കിലും പ്രത്യേക സംരക്ഷണം നല്‍കിയതുകൊണ്ടല്ല മാറ്റമുണ്ടായത്, മറിച്ച് സ്വയംസേവകരുടെ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൊണ്ടാണ്. നമ്മുടെ പ്രവര്‍ത്തനത്തിന്റെ വികാസം മാത്രമാണ് പരിഹാരം. സംഘം ആര്‍ക്കും ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. ‘വരൂ, നല്കൂ’ എന്നതാണ് സംഘത്തിന്റെ സമീപനം. നിങ്ങള്‍ക്ക് നല്കാനുള്ള എല്ലാ സംഭാവനകളും സംഘം സ്വീകരിക്കുന്നു, പകരം ഒരു നന്ദി വാക്ക് പോലും ഉണ്ടായേക്കില്ല.

ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്, സംഘത്തില്‍ ചേരുന്നതിലൂടെ എനിക്ക് എന്ത് നേടാനാകുമെന്ന്. നിങ്ങള്‍ക്ക് ഒന്നും നേടാനാവില്ല; എല്ലാം നഷ്ടപ്പെടുകയും ചെയ്‌തേക്കാം. അതിന് തയ്യാറാണെങ്കില്‍, വരൂ. അഥവാ വ്യക്തിപരമായ നേട്ടം തേടുകയാണെങ്കില്‍, ദയവായി വരരുത്. മാറിനില്‍ക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍, നിങ്ങളും സംഘവും സുരക്ഷിതരായിരിക്കും.

ഡോ. ഹെഡ്ഗേവാറിനെ ആരാണ് സംരക്ഷിച്ചത്? രാജ്യത്തുടനീളം പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് സ്വയംസേവകരെ ആരാണ് സംരക്ഷിച്ചത്? രാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം എപ്പോഴും അപകടസാധ്യത നിറഞ്ഞതാണ്. ജോണ്‍. എഫ്. കെന്നഡി ഒരിക്കല്‍ അമേരിക്കയെക്കുറിച്ച് പറഞ്ഞതുപോലെ, രാജ്യത്തിന് നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കരുത്; രാജ്യത്തിനായി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുക. സംഘത്തിന്റെ ആഹ്വാനവും സമാനമാണ്.

യാദ്യാ എന്നൊരു മറാഠി വാക്ക് ഉണ്ട്. പട്ടിക എന്നാണ് അര്‍ത്ഥം. യാ എന്നും ദ്യാ എന്നും വേറെവേറെ പറഞ്ഞാല്‍ ‘വരൂ തരൂ’ എന്ന് വ്യാഖ്യാനിക്കാം. എല്ലാ സംഘ പരിപാടികളും ഒരു പട്ടിക തയാറാക്കിയാണ് ആരംഭിക്കുന്നത്. സംഘത്തിലെല്ലാം യാദ്യാ ആണെന്ന് ഞങ്ങളുടെ പ്രാന്ത സംഘചാലക് പലപ്പോഴും തമാശ പറയാറുണ്ട്. ഒന്നിന്റെ അര്‍ത്ഥം പട്ടിക എന്നാണ്, മറ്റൊന്നിന്റെ അര്‍ത്ഥം ‘വരൂ തരൂ’ എന്നുമാണ്. എടുക്കാതെ കൊടുക്കുന്ന ഈ മനോഭാവം സംഘത്തിന് ഗുണം ചെയ്തു. എല്ലാ സാഹചര്യങ്ങളിലും, നമ്മുടെ സ്വയംസേവകര്‍ തിരിഞ്ഞു നോക്കാതെ പോരാടുകയും മുന്നോട്ട് പോകുകയും ചെയ്തു. എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവമുണ്ട്. കൂത്തുപ്പറമ്പില്‍ ഷാജി എന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു ഏകദേശം നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അവിടം സന്ദര്‍ശിച്ചു. എണ്ണൂറോളം സ്വയംസേവകര്‍ അവിടെ ഒത്തുകൂടി. അവര്‍ ഒരുമിച്ച് ഒരു ഗാനം ആലപിച്ചു, അതിന്റെ അര്‍ത്ഥം ഏതാണ്ട് ഇങ്ങനെയായിരുന്നു. ”ഈ പാത അപകടം നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്കറിയാം. മുന്നോട്ട് പോകുമ്പോള്‍, ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍, അറ്റുപോയ കൈകാലുകള്‍, തകര്‍ന്ന തലയോട്ടികള്‍, ചിതറിയ അസ്ഥികള്‍ എന്നിവ ഞങ്ങള്‍ കാണുന്നു. എങ്കിലും ഞങ്ങള്‍ ഒരിക്കലും തിരിഞ്ഞുനോക്കില്ല; ലക്ഷ്യത്തിലേക്ക് മുന്നേറും. അതാണ് സംഘം.
(തുടരും)

By admin