ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി. തെളിവ് ലഭിക്കാത്തതിനാല്‍ നേരത്തെ കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു. പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ല.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നുമായിരുന്നു സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പില്‍ കോടതി വ്യക്തമാക്കിയത്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.