• Wed. Aug 26th, 2026

24×7 Live News

Apdin News

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Byadmin

Aug 26, 2026



തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഭരണത്തിലേറി നൂറുദിവസം പിന്നിടുമ്പോള്‍ അടച്ചുറപ്പുള്ള വീടില്ലാതെ മഴയും വെയിലുമേറ്റ് അന്തിയുറങ്ങുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വാഗ്ദാനങ്ങള്‍ വെറും വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങുമ്പോള്‍ തങ്ങളുടെ ദുരിതം എന്ന് തിരുമെന്ന് ആരോടെന്നില്ലാതെ അവര്‍ ചോദിക്കുന്നു. റോഡുകളില്‍ കുഴി നിറഞ്ഞിരിക്കുകയാണ്. ഒരു റോഡിന്റെ പണിപോലും നടത്താന്‍ സാധിച്ചില്ല. വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് വീമ്പിളക്കിയതല്ലാതെ ഒന്നും നടന്നില്ല. കാട്ടിലെ മൃഗങ്ങളെല്ലാം നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നു. ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു.
ആരോഗ്യമേഖലയിലെ ദുര്‍ഗതിക്കും മാറ്റമില്ല. കട്ടിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ടത് മാത്രമായി ഭരണ പരിഷ്‌കാരം.

ആദ്യ ബജറ്റില്‍ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സര്‍ക്കാര്‍, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുറയ്‌ക്കാന്‍ ഒന്നും ചെയ്തില്ല. ഇതിലൂടെ സാധാരണക്കാരോടല്ല, മദ്യമുതലാളിമാരോടാണ് സര്‍ക്കാരിന് താത്പര്യമെന്ന് തെളിഞ്ഞു. അരിക്ക് ഒരു മാസത്തിനിടയില്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചത്. 50 – 55 രൂപയായിരുന്ന മട്ടയരിക്കും പൊന്നിയരിക്കും വില 65 കടന്നു. മറ്റ് സാധനങ്ങള്‍ക്കും ക്രമാതീതമായ വില വര്‍ദ്ധന.

പട്ടികവര്‍ഗ വിഭാഗത്തിലെ 60 വയസ് പിന്നിട്ടവര്‍ക്ക് മുടങ്ങാതെ ഓണത്തിന് നല്‍കിവന്ന 1000 രൂപ ഓണസമ്മാനം ഭൂരിപക്ഷം പേരുടെയും അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ച്ചയായി ബാങ്ക് അവധിയായതിനാല്‍ ഓണത്തിന് മുമ്പ് പണം കൈയില്‍ ലഭിക്കാന്‍ പലരും ബുദ്ധിമുട്ടും. പട്ടികവര്‍ഗ വിഭാഗത്തിലെ 52,864 പേര്‍ക്കാണ് ഈ ഓണസമ്മാനത്തിന് അര്‍ഹതയുള്ളത്.

കൂടാതെ വര്‍ഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് പറഞ്ഞവര്‍ ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും മുന്നില്‍ മുട്ടിലിഴയുന്ന കാഴ്ചയാണ് കാണുന്നത്. പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിലെ മാറിയും മറിഞ്ഞുമുള്ള നിലപാടുകളും വന്ദേമാതരം പാടുന്നതില്‍ സ്വീകരിച്ച നയവും അതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി പാടിയപ്പോള്‍ ഇവിടെ പാടാന്‍ പോലും വി.ഡി. സതീശന്‍ സര്‍ക്കാര്‍ തയാറായില്ല.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്‌പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പുകള്‍ തുടങ്ങി യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളില്‍ ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി ഉള്‍പ്പെടെ നാലെണ്ണത്തിലും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല.

By admin