തിരുവനന്തപുരം: എൽഡിഎഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്നതായി ഉയരുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറാകാത്ത സംസ്ഥാന സർക്കാർ, അധികാരത്തിലെത്തിയ ഉടൻ തന്നെ സ്വന്തം സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ അവസാനിപ്പിക്കുന്നതിലാണ് താത്പര്യം കാണിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം.
എൽഡിഎഫ് ഭരണകാലത്ത് നിയമിതരായ പി.എസ്.സി. ചെയർമാനും അംഗങ്ങളും പ്രവർത്തിച്ച കാലയളവിലാണ് പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ക്രമക്കേടുകൾ നടന്നതെന്ന ആരോപണങ്ങൾ ഉയർന്നത്. എന്നിട്ടും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനോ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ സർക്കാർ തയ്യാറാകാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പി.എസ്.സി. റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തപ്പോൾ, അധികാരത്തിലെത്തിയാൽ ഒരുദിവസം പോലും ഉദ്യോഗാർത്ഥികൾക്ക് സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് അതേ സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും റാങ്ക് ഹോൾഡർമാർ സമരത്തിലാണ്. ജന്തർ മന്തറിൽ സമരം ചെയ്യുന്നവരെ പിന്തുണച്ചവർക്ക് സ്വന്തം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവാക്കളെ കാണാനോ ചർച്ചയ്‌ക്ക് വിളിക്കാനോ നിയമനത്തിന് വ്യക്തമായ സമയപരിധി പ്രഖ്യാപിക്കാനോ കഴിയുന്നില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
പി.എസ്.സി. വിഷയത്തിൽ ഡി.വൈ.എഫ്.ഐ. ഉൾപ്പെടെയുള്ള പ്രതിപക്ഷ യുവജന സംഘടനകളുടെ നിശബ്ദതയും ശ്രദ്ധേയമാണ്. പി.എസ്.സി.യിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമായ ഭരണസമിതി എൽഡിഎഫ് ഭരണകാലത്ത് നിയമിതരായവരായതിനാലാണ് അവർ ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്ന സംശയം പൊതുസമൂഹത്തിൽ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഗുരുതരമായ വീഴ്ചകളിലൂടെയാണ് കടന്നുപോകുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ ഒതുങ്ങുകയാണ് സർക്കാർ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏകോപനമോ വ്യക്തമായ നേതൃത്വമോ ഇല്ല. മന്ത്രിമാർക്ക് ചുമതലാബോധമില്ലാത്ത അവസ്ഥയാണ്. സർക്കാർ സംവിധാനത്തിന്റെ ഏകോപനക്കുറവ് കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണമായും അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.എസ്.സി. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തെ യുവമോർച്ച അഭിമാനത്തോടെ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും യുവജന സംഘടനകൾ തിരിഞ്ഞുനോക്കാത്ത സമരത്തിന് യുവമോർച്ച ശക്തമായ പിന്തുണ നൽകും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കുകയും നിയമന നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.