തിരുവനന്തപുരം: കേരള സിൻഡിക്കേറ്റ് സസ്പെന്റ് ചെയ്ത രജിസ്ട്രാർ ഡോ.കെ. എസ്. അനിൽകുമാറിനെ പുനർ നിയമനം ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. വി.സിയുടെ വിലക്ക് ലംഘിച്ച് സർവ്വകലാശാലയിൽ ഹാജരാകുന്നതും അദ്ദേഹം ഒപ്പിട്ട ഫയലുകൾ വിസി നിരാകരിക്കുന്നതിനുമിടെയാണ് നിയമനം ചോദ്യം ചെയ്തുള്ള പരാതി.
കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് 12 (4)പ്രകാരം സർവ്വകലാശാലയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നത് കേന്ദ്ര- സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമേ പാടുള്ളുവെന്നാണ് വ്യവസ്ഥ. അനിൽകുമാർ കേരള സർവ്വകലാശാലയുടെ കീഴിലുള്ള ഒരു പ്രൈവറ്റ് കോളേജിലെ അധ്യാപകനാണ്.(തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളേജ്). സർക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സമാന രീതിയിൽ പ്രൈവറ്റ് കോളേജ് ആയ തൃശൂർ സെൻറ് തോമസ് കോളേജിലെ ഒരു അധ്യാപകന് കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാറായി ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽചെയ്ത ക്വാവാറണ്ടോ ഹർജിയെ തുടർന്ന് അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി നിയമങ്ങൾക്ക് വിരുദ്ധമായി നടത്തിയ അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കേറ്റാണ് അദ്ദേഹത്തിന്റെ നിയമനം നാലുവർഷത്തേയ്‌ക്ക് നീട്ടിനൽകിയത്. ചട്ട വിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും യോഗത്തിൽ സർക്കാരിന്റെ പ്രത്യേക താൽപ്പര്യപ്രകാരം നിയമനം നീട്ടി നൽകുന്നതിനു വേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.