• Mon. Jul 7th, 2025

24×7 Live News

Apdin News

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

Byadmin

Jul 7, 2025


ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി എന്ന ഡമോക്രാറ്റിക് പലസ്തീന്‍ സിന്ദാബാദ് വിളിച്ചും ഇസ്രയേലികള്‍ക്കെതിരെ ആക്രോശിച്ചും ശ്രദ്ധനേടുമ്പോള്‍ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇയാളുടെ അന്ധമായ മുസ്ലിം ആരാധനയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം സൊഹ്റാന്‍ മംദാനി കൈകൊണ്ട് ബിരിയാണി വാരിത്തിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.

അമേരിക്കക്കാര്‍ കടുത്ത എതിര്‍പ്പാണ് ഈ ചിത്രത്തിന്റെ പേരില്‍ സൊഹ്റാന്‍ മംദാനിയ്‌ക്ക് എതിരെ ഉയര്‍ത്തുന്നത്. പണ്ട് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ തന്റെ വംശം അടയാളപ്പെടുത്തുന്നിടത്ത് ഏഷ്യന്‍ അതല്ലെങ്കില്‍ ആഫ്രിക്കന്‍ ഏഷ്യന്‍ എന്നാണ് സൊഹ്റാന്‍ മംദാനി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉഗാണ്ടയില്‍ ജനിച്ച സൊഹ്റാന്‍ മംദാനി അമേരിക്കയിലെ നഗരത്തില്‍ മേയറാകുന്നതെങ്ങിനെ എന്ന ചോദ്യവും ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ പൗരത്വത്തിന് പോലും അര്‍ഹതയില്ലാത്തയാള്‍ എന്ന വിമര്‍ശനം ട്രംപിന്റെ പാര്‍ട്ടി ശക്തമായി ഉയര്‍ത്തുന്നുണ്ട്.

ദരിദ്രര്‍ക്ക് വേണ്ടി പോരാടുന്ന കമ്മ്യൂണിസ്റ്റ് കാരനാണ് താനെന്ന സൊഹ്റാന്‍ മംദാനിയുടെ അവകാശവാദത്തിനെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് കാരണം സൊഹ്റാന്‍ മംദാനിയുടെ അമ്മയായ മീരാ നായരുടെ കോടികള്‍ വിലമതിക്കുന്ന ആഡംബരവസതിയാണ്. ഇത്രയും ആഡംബരത്തില്‍ ജീവിക്കുന്ന സൊഹ്റാന്‍ മംദാനിയുടെ പാവങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ് നിലവിളി കാപട്യമാണെന്നാണ് വിമര്‍ശനം. സൊഹ്റാന്‍ മംദാനിയുടെ പിതാവ് മുസ്ലിമാണ്. ഉഗാണ്ടയാണ് ഇയാളുടെ ജന്മനാട്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സൊഹ്റാന്‍ മംദാനി ഇസ്ലാം പാത തെരഞ്ഞെടുത്തത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ പിതാവ് മഹ്മൂദ് മംദാനിയും കോടീശ്വരനാണ്.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സൊഹ്റാന്‍ മംദാനിയുടെ വിമര്‍ശനവും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മുസ്ലിങ്ങള്‍ ഗുജറാത്തില്‍ ഇല്ലാതായി എന്ന മട്ടിലായിരുന്നു സൊഹ്റാന്‍ മംദാനിയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍ 10 ശമതാനത്തില്‍ അധികം മുസ്ലിങ്ങളാണെന്ന് സെന്‍സസ് കണക്ക് ഉദ്ധരിച്ച് പലരും രംഗത്ത് വന്നതോടെ സൊഹ്റാന്‍ മംദാനിയുടെ ഈ പ്രസ്താവനയില്‍ കഴമ്പില്ലെന്ന് വ്യക്തമായി.

ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം മേയറായി സൊഹ്റാന്‍ മംദാനി മാറും. പലസ്തീന് സിന്ദാബാദ് വിളിക്കുന്ന സംസ്കാരം തന്നെ അമേരിക്കയില്‍ നിന്നും തൂത്തെറിയാനും അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കി മാറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ട്രംപിന് ഇത് കടുത്ത തിരിച്ചടിയാകും. ട്രംപിനെതിരെ രണ്ടും കല്‍പിച്ച് ഡീപ് സ്റ്റേറ്റ് ഇറങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളുടെ പിന്തുണയുള്ള ശക്തിയാണ് ഡീപ് സ്റ്റേറ്റ്. ഡമോക്രാറ്റിക് പാര്‍ട്ടി തന്നെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വിജയിപ്പിച്ച് ട്രംപിനെ മാനം കെടുത്താനുള്ള ശ്രമത്തിലാണ് ഡീപ് സ്റ്റേറ്റ് ശക്തികളും ഡമോക്രാറ്റ് പാര്‍ട്ടിയും.

 

 

 



By admin