കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്. മൃതദേഹം എട്ട് മണിയോടെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തിരുവങ്ങൂരില്‍ എത്തി. പൊതുദര്‍ശനത്തിന് ശേഷം വീട്ടില്‍ ഉച്ചയോടെ കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയിരുന്നു.
ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവരുന്നത്. 10 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുക.
ഐവര്‍മഠത്തിലെ ആളുകളാണ് അര്‍ജുന് ചിതയൊരുക്കുന്നത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടില്‍ ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിലാപയാത്രയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴി നീളെ കാത്തു നില്‍ക്കുന്നത് അനേകരാണ്. അര്‍ജുന്റെ വീടിന്റെ പരിസരത്തേക്ക് വാഹനങ്ങള്‍ കയറ്റിവിടില്ല.