• Sun. May 3rd, 2026

24×7 Live News

Apdin News

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

Byadmin

May 3, 2026


സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കേയാണ് നടപടി. എന്‍ പ്രശാന്ത് നിലവില്‍ സസ്‌പെസന്‍ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സര്‍ക്കാറിനെ കരിനിഴലിലാക്കിയും വിമര്‍ശിച്ചും ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങില്‍ പങ്കെടുത്ത പ്രശാന്ത് നായര്‍ ഐഎഎസിന്റെ വേദിയില്‍ വച്ചുള്ള പ്രധാന ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാല്‍ പല മേഖലകളിലും മാറ്റങ്ങള്‍ വരുമെന്നും കേരളത്തില്‍ നടക്കുന്നത് കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള അഴിമതി എന്നും പ്രശാന്ത് നായര്‍ ഐഎഎസ് പറഞ്ഞു. അതിന് ശേഷം ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചപ്പോഴും അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നുണ്ടെന്നും എന്‍ പ്രശാന്ത് ആരോപിച്ചു. തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രി അംഗീകരിച്ച് ചെയ്തതാണെന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബി അശോകിനെതിരെ അടക്കം എടുത്ത നടപടികള്‍ നിയമപരമായി നിലനില്‍ക്കില്ല ഭരണഘടനയ്ക്ക് മുകളില്‍ ഉത്തരവിടാന്‍ ആര്‍ക്കും സാധിക്കില്ലന്നും എന്‍ പ്രശാന്ത് പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

By admin