ഇടുക്കി: ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മണ്ണിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ദേവികുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ച്ചയായ മൂന്ന് മണിക്കൂറായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
കൃഷിസ്ഥലത്ത് താമസിച്ച കുടുംബമാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടതെന്നും രണ്ട് പേർക്ക് ജീവൻ നഷ്ടമായെന്നും ഡീൻ കുര്യാക്കോസ് എം പി റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു. മരിച്ചവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്നും പരിക്കേറ്റയാളുടെ ചികിത്സ ഉറപ്പാക്കിയെന്നും എംപി വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതായി നാട്ടുക്കാര്‍ പറയുന്നു. ഇടിമിന്നലേറ്റതാകാം മരണകാരണമെന്നും ചില പ്രദേശവാസികള്‍ പറയുന്നുണ്ട്. ‘മഴപെയ്തപ്പോള്‍ കൃഷിസ്ഥലത്തെ ഷെഡില്‍ കയറി നിന്നതാണ് ഇവര്‍. തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീഴുന്നത്. ഏകദേശം ഇരുപത് മീറ്റര്‍ ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലകൃഷ്ണനനും സഹോദരിയും മരിച്ചു. ബാലകൃഷ്ണനന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി’; പ്രദേശവാസിയായ ലോറന്‍സ് റിപ്പോട്ടറിനോട് വ്യക്തമാക്കി.
അതേസമയം, ഇടുക്കിയുടെയും കോട്ടയത്തിന്റെയും മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. വാഗമണ്‍ ഈരാറ്റുപേട്ട റോഡിലേക്കും മണ്ണിടിഞ്ഞു. തുടർന്ന് റൂട്ടില്‍ നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കാരികാട് ടോപ്പില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴയാണ്. മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.