
ബംഗളൂരു: കർണാടകയിൽ തുടർച്ചയായ ഹൃദയാഘാത മരണങ്ങൾ ആശങ്കയാവുന്നു. സർക്കാർ കണക്കനുസരിച്ച് ഹസ്സൻ ജില്ലയിൽ ഒരു മാസത്തിനിടെ 21 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു അന്വേഷണം പ്രഖ്യാപിച്ചു.
യുവാക്കളിൽ പെട്ടെന്നുണ്ടാവുന്ന ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ രാജകുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാവുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ കാര്യമായ ഗവേഷണം ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. പുകവലി, മദ്യപാനം, ചവയ്ക്കുന്ന പുകയില (ഗുട്ട്ക), സമ്മര്‍ദ്ദം, പൊണ്ണത്തടി, ജനിതക മുന്‍കരുതല്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുമെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഹസ്സനിലെ ഈ മരണങ്ങൾ ഏത് വിഭാഗത്തിൽപെടുമെന്ന് തീർച്ചയില്ല.
മരിച്ചവരിൽ അധികവും ചെറുപ്പക്കാരും മധ്യവയസ്ക്കരുമാണ്. 40 ദിവസത്തിനിടെ 22 പേരാണ് മരിച്ചത്. ഇവരിൽ 5 പേർ 19-25 വയസിന് ഇടയിലുള്ളവരാണ്. എട്ടുപേർ 25 നും 45 നും ഇടയിൽ പ്രായമുള്ളവർ. ബാക്കിയുള്ളവർ 60 വയസിന് മുകളിലുള്ളവരാണ്. മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.
സംസ്ഥാനത്ത് ഹൃദയാഘാത കേസുകൾ വർധിക്കുന്നത് സർക്കാർ ഗംരവകരമായാണ് എടുത്തിരിക്കുന്നത്. ഹസ്സനിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകമാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. രണ്ടുവർഷത്തിനിടെ ഹസ്സനിയിൽ മാത്രം ഹൃദയാഘാതം മൂലം 507 പേരാണ് മരിച്ചത്. തുടർന്നാണ് ഗവേഷണത്തിനായി ഉത്തരവിട്ടത്.