സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായത്. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റര്‍നെറ്റ് കമ്പനിക്കുള്ള പണം നല്‍കുന്നതിന് തടസ്സമായത്.
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് എത്തുന്നില്ല.ഇതിനാല്‍ തന്നെ എ.ഐ ക്യാമറ ദൃശ്യങ്ങളിലുള്ള നിയമലംഘനങ്ങള്‍ക്ക് രണ്ടു ദിവസമായി പിഴ ഈടാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വന്‍ തുക കുടിശ്ശിക നല്‍കാനുള്ളത് കെല്‍ട്രോണ്‍ നിരവധി തവണ മുന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023 ഏപ്രില്‍ മാസത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് തങ്ങളുടെ അഭിമാന പദ്ധതിയായി എഐ ക്യാമറകള്‍ നിരത്തുകളില്‍ സ്ഥാപിച്ചത്.
കെൽട്രോണിന് കോടിക്കണക്കിന് രൂപ സർക്കാർ നൽകാനുള്ളപ്പോൾ തന്നെ, ജിയോയ്ക്ക് നൽകാനുണ്ടായിരുന്ന കുടിശിക വെറും 35 ലക്ഷം രൂപ മാത്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ ചെറിയ തുക യഥാസമയം അടയ്ക്കാത്തതിനെ തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതോടെ, പ്രതിദിനം ലക്ഷക്കണക്കിന് രൂപ പിഴയിനത്തിൽ ലഭിക്കേണ്ടിയിരുന്ന സർക്കാരിനാണ് ഇപ്പോൾ വൻ വരുമാനനഷ്ടം ഉണ്ടായിരിക്കുന്നത്.
കുടിശിക തുക അടിയന്തരമായി അനുവദിച്ച് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മോട്ടോർ വാഹന വകുപ്പും കെൽട്രോണും യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിയുടെ സുഗമമായ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.