തിരുവനന്തപുരം: മഴക്കെടുതിയും പ്രളയഭീതിയും നിലനിൽക്കെ പൊന്നാനിയിലെ വിരുന്നിൽ പങ്കെടുത്തെന്ന പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ സത്കാരത്തിന് പോയതല്ലെന്നും ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്ഷണം കഴിച്ചതിനെ സത്കാരമായി ചിത്രീകരിച്ച് വൻ രാഷ്ട്രീയ അപവാദപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
താൻ ഭക്ഷണം കഴിച്ചത് തെറ്റാണോ എന്ന് പൊതുജനങ്ങൾ വിലയിരുത്തട്ടെ എന്ന് പറഞ്ഞ മുഖ്യമന്ത്രി, 2018-ലെയും 2019-ലെയും പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി കിടക്കുകയായിരുന്നോ എന്നും തിരിച്ചടിച്ചു. യാത്രയിലുടനീളം ദുരന്തനിവാരണ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും സമയാസമയം വിളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ താൻ ഏകോപിപ്പിക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷത്തിന് ആരോപിക്കാൻ മറ്റ് വിഷയങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ആഘോഷമാക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹം പൂർണ്ണമായി തള്ളി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും സംസ്ഥാന സർക്കാരിന് ഇതിലൂടെ ഒരു രൂപയുടെ പോലും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപകരുമായുള്ള അടിയന്തര ചർച്ചയിൽ പങ്കെടുക്കാൻ സമയക്കുറവുള്ളതുകൊണ്ടാണ് വന്ദേ ഭാരത് ടിക്കറ്റ് റദ്ദാക്കി ഹെലികോപ്റ്റർ യാത്ര തിരഞ്ഞെടുത്തത്. മുൻ സർക്കാരിന്റെ കാലത്ത് ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്ന് തുകയെടുത്ത് പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിച്ച ചരിത്രമാണുള്ളതെന്നും എന്നാൽ നിലവിലെ സർക്കാർ അത്തരം ഫണ്ടുകൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.