യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

ദുബായ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പിലാക്കി ഇറാന്റെ മണ്ണിലേക്ക് അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാന്റെ തന്ത്രപ്രധാനമായ ആറ് നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു യുഎസിന്റെ മിസൈൽ വർഷം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സമാധാന ചർച്ചകൾ പൂർണ്ണമായി പരാജയപ്പെടുകയും ഹോർമൂസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത വെടിവെപ്പ് ഉണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്ക നേരിട്ടുള്ള സൈനിക നടപടിയിലേക്ക് കടന്നത്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ കപ്പൽ ഗതാഗതം തടയുമെന്നും സുരക്ഷിത പാതയ്ക്കായി എത്തുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പുതിയ തലത്തിലെത്തിയത്. ഇതിന് പിന്നാലെ മേഖലയിലെ സംഘർഷം അതിരൂക്ഷമാവുകയും ഒടുവിൽ യുഎസിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ വ്യോമാക്രമണം ഉണ്ടാകുകയുമായിരുന്നു. ഇറാന്റെ പ്രധാന പ്രതിരോധ താവളങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധസാഹചര്യമാണ് നിലവിലുള്ളത്. ആക്രമണ വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.