പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്ന പുസ്തകം സ്‌കൂൾ ലൈബ്രറികളിൽ ഉൾപ്പെടുത്തി എന്നാണ് ആരോപണം.
സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിലാണ് വിവാദ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത്. ബിജെപി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ, ഗ്രേറ്റ് പേഴ്സണാലിറ്റീസ് ഓഫ് ജമ്മു ആൻഡ് കശ്മീർ എന്നി പുസ്തകങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം. മക്ബൂൽ ഭട്ട്, സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് തുടങ്ങിയ വിഘടനവാദികളെയും ഭീകരവാദികളെയും മാതൃകാപുരുഷന്മാരായാണ് പുസ്തകങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളത്.
ബിജെപി നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ ഈ സംഭവത്തെ യുവമനസ്സുകളെ മലിനമാക്കാൻ അഴിച്ചുവിട്ട “അക്കാദമിക് ജിഹാദ്” എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും സ്കൂൾ ലൈബ്രറികളിൽ ഈ വിവാദ പുസ്തകം പ്രചരിപ്പിക്കുന്നതിനും ശുപാർശ ചെയ്യുന്നതിനും പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സുനിൽ ശർമ്മ ആവശ്യപ്പെട്ടു.